ദാദ്രി കൊലപാതകം; പ്രതി ജുഡീഷ്യൽ കസ്റ്റഡിയിൽ മരിച്ചു

ഉത്തർപ്രദേശിലെ ദാദ്രിയിൽ ഗോമാംസം കയ്യിൽവെച്ചെന്നാരോപിച്ച് മധ്യവയസ്‌കനെ തല്ലിക്കൊന്ന കേസിലെ പ്രതി ജുഡീഷ്യൽ കസ്റ്റഡിയിലിരിക്കെ മരിച്ചു. ഡെൽഹിയിലെ ഒരു ആശുപത്രിയിൽവെച്ചാണ് റോബിൻ(20) മരിച്ചത്.
വൃക്കയുടെ തകരാറും ശ്വാസതടസ്സവുമാണ് മരണകാരണമെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. വൃക്കയുടെ തകരാരും രക്തത്തിൽ പഞ്ചസാരയുടെ അളവിലെ വർദ്ധനയുമായാണ് ഇയാളെ ആശുപത്രിയിലെത്തിച്ചതെന്നും അധികൃതർ വ്യക്തമാക്കി.
ജയിൽ അധികൃതരാണ് മരണത്തിന് പിന്നിലെന്നാരോപിച്ച് പ്രതിയുടെ കുടുംബം രംഗത്തെത്തി. ജയിലിൽ വെച്ച് ഇയാൾ ക്രൂരമർദ്ദനത്തിന് ഇടയായിരുന്നതായും ഇവരാവർത്തിക്കുന്നു.
ദാദ്രി സംഭവത്തിലെ 18 പ്രതികളിലൊരാളാണ് റോബിൻ. ഇതിൽ മൂന്ന് പേർ ജാമ്യം ലഭിച്ച് പുറത്തിറങ്ങിയിരുന്നു. പോസ്റ്റ്‌മോർട്ടം നടപടികൾ ബുധനാഴ്ച നടക്കും. ജുഡീഷ്യൽ കസ്റ്റഡിയിൽ നടന്ന മരണമായതിനാൽ ജുഡീഷ്യൽ അന്വേഷണം നടത്തിയേക്കുമെന്നാണ് റിപ്പോർട്ട്.
2015 സെപ്തംബർ 28നാണ് മുഹമ്മദ് അക് ലാഗ് എന്ന മധ്യവയസ്‌കനെ മാംസം കയ്യിൽവെച്ചെന്നാരോപിച്ച് ഒരു കൂട്ടം ആളുകൾ ചേർന്ന് തല്ലിക്കൊന്നത്. എന്നാൽ പിന്നീട് ഇയാളുടെ കയ്യിലുണ്ടായിരുന്നത് ആട്ടിറച്ചിയായിരുന്നെന്ന് വിദഗ്ധ പരിശോധനയിൽ തെളിഞ്ഞിരുന്നു.
Jailed Dadri Lynching Suspect Died
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here