ബൻസാലിയ്ക്ക് നേരെ ആക്രമണം; ബോളിവുഡിൽ വ്യാപക പ്രതിഷേധം

സംവിധായകൻ സഞ്ജയ് ലീലാ ബൻസാലിയ്ക്ക് നേരെ ആക്രമണം നടന്നതിൽ പ്രതിഷേധവുമായി ബോളിവുഡ്. കഴിഞ്ഞ ദിവസം ബൻസാലിയുടെ പുതിയ സിനിമയായ പദ്മാവതിയുടെ ചിത്രീകരണത്തിനിടെയാണ് രജ് പുത് കർണി സേനയുടെ ആക്രമണം ഉണ്ടായത്. ഇതോടെ പദ്മാവതിയുടെ ചിത്രീകരണം നിർത്തി വച്ചു.
സംഭവത്തിൽ ബൻസാലിയ്ക്ക് പിന്തുണയുമായി ബോളിവുഡ് ഒന്നടങ്കം രംഗത്തെത്തി. ഹിന്ദു ഭീകരത ഒരു കെട്ടുകഥയല്ലെന്ന് സംവിധായകനും തിരക്കഥാകൃത്തുമായ അനുരാഗ് കശ്യപ് ട്വിറ്ററിലൂടെ പ്രതികരിച്ചു.
ഋതിക് റോഷൻ, കരൺ ജോഹർ, ഫർഹാൻ അക്തർ, അർജുൻ കപൂർ, അർജുൻ രാംപാൽ, റിതേഷ് ദേശ്മുഖ്, സോനം കപൂർ, തുടങ്ങിയവർ ബൻസാലിക്ക് ഐക്യദാർഡ്യം പ്രഖ്യാപിച്ച് രംഗത്തെത്തി.
സംഭവം രോഷം ജനിപ്പിക്കുന്നതെന്ന് ഋതിക് റോഷൻ അഭിപ്രായപ്പെട്ടു. ബോളിവുഡ് ഒരുമിച്ച് നിന്ന് പ്രതിരോധിക്കാൻ സമയമായി എന്ന് ഫർഹാൻ അക്തർ, കരൺ ജോഹർ, അർജുൻ രാംപാൽ എന്നിവർ പറഞ്ഞു.
രാജസ്ഥാനിലെ ജയ്ഗഢ് ഫോർട്ടിൽ ചിത്രീകരണം നടക്കുന്നതിനിടെയായിരുന്നു സംഭവം. സിനിമയുടെ സെറ്റും ഉപകരണങ്ങളും നശപ്പിച്ച അക്രമികൾ സംഭവങ്ങളെല്ലാം മൊബൈൽ ഫോണിൽ ചിത്രീകരിക്കുകയും ചെയ്തു. സംഭവത്തെതുടർന്ന് അഞ്ചുപേരെ കസ്റ്റഡിയിലെടുത്തെങ്കിലും ആരും പരാതി നൽകാത്തതിനെ തുടർന്ന് വിട്ടയച്ചതായി പൊലീസ് അറിയിച്ചു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here