തൈ മാവിൻ തണലിൽ പിറക്കാനിരിക്കുന്ന ഗിന്നസ് റെക്കോർഡ്

151 വർഷത്തെ പാരമ്പര്യവുമായി തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജ് ചരിത്രത്തിലേക്ക്. കേരള ചരിത്രത്തോടൊപ്പം നടന്ന കലാലയം സ്വാതന്ത്ര സമരത്തിനും സാംസ്‌കാരിക മാറ്റങ്ങൾക്കും മാത്രമല്ല, കേരളത്തിന്റെ വിദ്യാഭ്യാസ മേഖലയുടെ പുരോഗതിയ്ക്കും സാക്ഷിയാണ്.
മറ്റൊരു അപൂർവ്വ നിമിഷത്തിന് കൂടി സാക്ഷിയാകാൻ ഒരുങ്ങുകയാണ് യൂണിവേഴ്‌സിറ്റി കോളേജ്. ഫെബ്രുവരി 10ന് കോളേജിൽ നടക്കുന്ന പൂർവ്വ വിദ്യാർത്ഥി സംഗമം ഒരു പക്ഷേ ഗിന്നസ് റെക്കോർഡിന് തന്നെ അർഹമായേക്കാം. ഓർമ്മകളിൽ ഒത്തുചേരുന്നവരുടെ എണ്ണംകൊണ്ടാകും ഈ സംഗമം ഗിന്നസ് റെക്കോഡിലേക്ക് എത്തുക.
കേരളത്തിന്റെ വിദ്യാഭ്യാസ മേഖലയെ സ്വാധീനിച്ച യൂണിവേഴ്‌സിറ്റി കോളേജ് വരാന്തകളിലൂടെ നടന്ന ഒരു കാലത്തിന്റെ തിരിച്ചു പിടിക്കലുകൂടിയാണ് പൂർവ്വ വിദ്യാർത്ഥികരൾക്ക് ഫെബ്രിവരി 10 നൽകാൻ പോകുന്നത്.
ഒരിക്കൽകൂടി ആ കോളേജ് വരാന്തകളിൽ മുദ്രാവാക്യങ്ങളും കളിചിരികളുമായി കറങ്ങി നടക്കാൻ അവർ ദിവസങ്ങൾ എണ്ണിയിരിക്കുകയായിരിക്കും എന്നതിൽ സംശയമില്ല. 1891 ൽ ബാരിസ്റ്റർ ജി പി പിള്ളയും സി വി രാമൻപിള്ളയും ചേർന്ന് മലയാളി മെമ്മോറിയലിന് തുടക്കം കുറിച്ച അതേ മുത്തശ്ശി മാവിൻ ചുവട്ടിലാണ് പൂർവ്വ വിദ്യാർത്ഥി സംഗമവും.
എന്നാൽ കേരള ചരിത്രത്തിന് സാക്ഷിയായ ആ മാവ് ഇന്ന് അവിടെയില്ല. പകരം ആ മുത്തശ്ശിമാവിന്റെ ഓർമ്മയ്ക്ക് മുഖ്യമന്ത്രി പിണറായി വിജയൻ നട്ട നാട്ടുമാവിൻ തൈ ആണ് ഉള്ളത്. എന്തെല്ലാം മാറിയാലും എന്തെല്ലാം കാലമെടുത്താലും ആ കലാലലയവും അവിടെ ഉയർന്ന മുദ്രാവാക്യങ്ങളും അവിടെ വിരിഞ്ഞതും കൊഴിഞ്ഞതുമായ സ്വപ്‌നങ്ങളും കൂട്ടിവച്ച് കഥമെനയാൻ അവരെല്ലാവരും ഒത്തും ചേരും ആ തൈമാവിൻ തണലിൽ….
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here