ദോക് ലാം ഇനിയും ആവർത്തിച്ചേക്കാമെന്ന് കരസേനാ മേധാവി
ദോക് ലാം വിഷയത്തിൽ ചൈനയ്‌ക്കെതിരെ കരസേനാ മേധാവി ബിബിൻ റാവത്ത്. അതിർത്തിയിലെ പ്രശ്‌ന പരിഹാരത്തിന് ചൈനയ്ക്ക് താത്പര്യമില്ലെന്നും ഇത് ഭാവിയിൽ കൂടുതൽ പ്രശ്‌നത്തിലേക്ക് നയിക്കുമെന്നും ബിപിൻ റാവത്ത് പറഞ്ഞു. ന്യൂഡൽഹിയിൽ പ്രതിരോധ മന്ത്രാലയം സംഘടിപ്പിച്ച ഒരു സെമിനാറിൽ പങ്കെടുത്ത് സംസാരിക്കുകായിരുന്നു റാവത്ത്.
ചൈനയുമായി നടന്ന ഫഌഗ് മീറ്റിൽ പഴയ അവസ്ഥയിലേക്ക് തിരിച്ച് പോകാമെന്ന് ഇന്ത്യ വ്യക്തമാക്കിയതാണെന്നും പക്ഷേ ചൈനയ്ക്ക് അതിന് താത്പര്യമില്ലായിരുന്നുവെന്നും ബിബിൻ റാവത്ത് പറഞ്ഞു.
ദോക് ലാമിലെ സമാധാന സ്ഥിതി തകർക്കുന്നതിനുള്ള ചൈനയുടെ ശ്രമം ആശങ്കയുണർത്തുന്നതാണെന്നും അദ്ദേഹം വ്യക്തമാക്കി. അതിർത്തിയിൽ ചൈന റോഡു നിർമിക്കാൻ തുടങ്ങിയതിന്റെ പിന്നാലെ ജൂൺ 16നാണ് ദോക് ലാമിൽ സംഘർഷം തുടങ്ങിയത്. സംഘർഷം തുടങ്ങി രണ്ടര മാസം പിന്നിട്ടിട്ടും സ്ഥിതിഗതികളിൽ മാറ്റം വന്നിട്ടില്ല.
തർക്കപ്രദേശമായ ദോക് ലാമിൽ ചൈന റോഡുപണി നടത്താൻ തീരുമാനിച്ചതാണ് നിലവിലെ പ്രശ്‌നങ്ങൾക്കു തുടക്കം. തർക്കഭൂമിയിലെ റോഡു നിർമാണത്തിനെതിരെ ഭൂട്ടാനാണ് ആദ്യം രംഗത്തെത്തിയത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here