എതിർ ശബ്ദങ്ങളെ കൊന്നൊടുക്കുന്നത് അപകടകരമെന്ന് ബോംബെ ഹൈക്കോടതി
സ്വാതന്ത്ര്യമൂല്യങ്ങൾ ഉയർത്തിപ്പിടിയ്ക്കുന്നവരെ കൊന്നൊടുക്കുന്ന രീതി അപകടകരമാണെന്ന് ബോംബെ ഹൈക്കോടതി. മുതിർന്ന മാധ്യമപ്രവർത്തക ഗൗരി ലങ്കേഷിന്റെ കൊലപാതകവുമായി ബന്ധപ്പെട്ടാണ് കോടതിയുടെ പരാമർശം. അഭിപ്രായങ്ങൾക്ക് ഇപ്പോൾ യാതൊരു വിലയും കൽപ്പിക്കപ്പെടുന്നില്ല. ഇത് രാജ്യത്തിന്റെ യശസ് കെടുത്തുന്നതാണ്; കോടതി നിരീക്ഷിച്ചു. ജസ്റ്റീസ് എസ് സി ധർമാധികാരി, വിഭ കങ്കൺവാഡി എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചാണ് നിരീക്ഷണം നടത്തിയത്.
നരേന്ദ്ര ധാബോൽക്കർ, ഗോവിന്ദ് പൻസാരെ എന്നിവരുടെ കൊലപാതകങ്ങളുടെ അന്വേഷണത്തിൽ കോടതി മേൽനോട്ടം വഹിക്കണമെന്നാവശ്യപ്പെട്ട് ബന്ധുക്കൾ സമർപ്പിച്ച ഹർജി പരിഗണിക്കവെയാണ് കോടതിയുടെ പരാമർശം.
2013 ഓഗസ്റ്റ് 20ന് മഹാരാഷ്ട്രയിലെ പൂനെയിൽ വച്ചാണ് ധാബോൽക്കർ വെടിയേറ്റു മരിക്കുന്നത്. രണ്ടു വർഷങ്ങൾക്കുശേഷം 2015 ഫെബ്രുവരി 16ന് കോലാപ്പൂരിൽ വച്ച് ഗോവിന്ദ് പൻസാരെയ്ക്ക് വെടിയേറ്റു. 2017 സെപ്തംബർ അഞ്ചിന് ബംഗളുരുവിൽ സ്വന്തം വീട്ടിൽവച്ചാണ് മുതിർന്ന മാധ്യമപ്രവർത്തക ഗൗരി ലങ്കേഷ് വെടിയേറ്റ് മരിച്ചത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here