പി ജി വേലായുധൻ നായർ രാഷ്ട്രീയ പ്രവർത്തകർ അനുകരിക്കേണ്ട വ്യക്തിത്വമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ

പുതിയ തലമുറയിലെ രാഷ്ട്രീയ പ്രവർത്തകർ അനുകരിക്കേണ്ട വ്യക്തിത്വം ആയിരുന്നു പി ജി വേലായുധൻ നായർ എന്ന് ടൂറിസം, ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. മരണം വരെ വളരെ ലളിത ജീവിതം നയിക്കുകയും ജാതിമത ചിന്തകൾക്കതീതമായി ഒരു യഥാർത്ഥ കമ്മ്യൂണിസ്റ്റ് ആയി ജീവിച്ചു മരിച്ച പി ജി എന്ന പേര് എക്കാലവും കേരളത്തിന്റെ രാഷ്ട്രീയ – സാമൂഹിക മണ്ഡലങ്ങളിൽ തിളങ്ങി നിൽക്കുമെന്നും അദ്ദേഹം പറഞ്ഞു. ആദ്യകാല കമ്മ്യൂണിസ്റ്റ് നേതാവും സ്വാതന്ത്ര്യസമര സേനാനിയും കാർഷിക മേഖലയിലെ മികച്ച സംഘാടകനുമായിരുന്ന പി ജി വേലായുധൻ നായരുടെ രണ്ടാം ചരമ വാർഷികത്തോടനുബന്ധിച്ച് നടന്ന അനുസ്മരണ സമ്മേളനം ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
പി ജി വേലായുധൻ നായരുടെ സമാനതകളില്ലാത്ത പ്രവർത്തന പാരമ്പര്യ ചരിത്രത്തെ കുറിച്ച് പുതിയ തലമുറയെ അറിയിക്കാനും , അദ്ദേഹത്തിന്റെ പ്രവർത്തനങ്ങളുടെ തുടർച്ചയുണ്ടാക്കുവാനും രൂപീകരിക്കപ്പെട്ട പി ജി സ്മാരക ട്രസ്റ്റിന് കഴിയുമെന്ന് ചടങ്ങിൽ മുഖ്യാതിഥി ആയിരുന്ന പ്രശസ്ത ചലച്ചിത്ര താരം പ്രേം കുമാർ പറഞ്ഞു. ട്രസ്റ്റിന്റെ ഉത്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
നവംബർ 2 ന് വൈകുന്നേരം 3 മണിക്ക് തിരുവനന്തപുരം പ്രസ് ക്ലബ് ഹാളിൽ ആയിരുന്നു ചടങ്ങുകൾ. പിരപ്പൻകോട് മുരളി എക്സ്. എം എൽ എ അധ്യക്ഷനായിരുന്നു. കമ്മ്യൂണിസ്റ്റ് പാർട്ടി പിളർപ്പിന്റെ നേരിട്ട കാലഘട്ടത്തിൽ സി പി എം കെട്ടിപ്പടുക്കുന്നതിൽ നിർണായക പങ്ക് വഹിച്ചത് പി ജി വേലായുധൻ നായർ ആയിരുന്നു എന്ന് പിരപ്പൻകോട് മുരളി അനുസ്മരിച്ചു. താൻ വിദ്യാർത്ഥിയായിരുന്ന കാലം മുതൽ ഒരു രാഷ്ട്രീയ ഗുരുനാഥന്റെ സ്ഥാനമാണ് പി ജിയ്ക്ക് ഉണ്ടായിരുന്നതെന്നും അദ്ദേഹം പറഞ്ഞു.
പി ജി വേലായുധൻ നായരുടെ ജീവിതവും പോരാട്ട ചരിത്രവും പശ്ചാത്തലമാക്കി പുറത്തിറക്കുന്ന പി ജി ചരിത്രഗ്രന്ഥത്തിന്റെ ബ്രോഷർ മുൻ എം പിയും കെ പി സി സി മുൻ ഉപാധ്യക്ഷനുമായ തലേക്കുന്നിൽ ബഷീർ കേര കർഷക സംഘം സംസ്ഥാന ജനറൽ സെക്രട്ടറി കെ എം സാലിഹ് നു നൽകിക്കൊണ്ട് നിർവഹിച്ചു
ചടങ്ങിൽ അഡ്വ. ജെ ആർ പത്മകുമാർ – ബി ജെ പി ഔദ്യോഗിക വക്താവ്, തേക്കട പി ജി സുകുമാരൻ നായർ, അഡ്വ. വി വി ശശീന്ദ്രൻ എന്നിവർ അനുസ്മരണ പ്രഭാഷണങ്ങൾ നടത്തി. അനിൽ വി നാഗേന്ദ്രൻ സ്വാഗതവും അരവിന്ദ് വി കൃതജ്ഞതയും പറഞ്ഞു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here