ആ വലിയ ചരിത്രത്തിലേക്ക് നിയോഗിനൊപ്പം നമുക്കും പങ്കു ചേരാം

മൈനസ് മുപ്പത് ഡിഗ്രിയില്‍ 300കിലോമീറ്റര്‍, അതും ചിത്രങ്ങളില്‍ മാത്രം നമ്മള്‍ കണ്ടിട്ടുള്ള സാന്റാ സഞ്ചരിക്കുന്ന മഞ്ഞു വണ്ടിയില്‍ !!തണുപ്പിനേയും മറ്റ് പ്രതിസന്ധികളേയും തരണം ചെയ്ത് നിയോഗ് ഇങ്ങനെ ഒരു യാത്ര പോകാന്‍ തുടങ്ങുകയാണ്. ജീവിതം തന്നെ യാത്രയാകുമ്പോള്‍ നിയോഗിന് ഈ യാത്ര ഒരു മത്സരമാണ്. നിയോഗ് മാത്രമല്ല ഓരോ ഇന്ത്യക്കാരനും മനസുകൊണ്ട് ഈ മത്സരത്തെ ഹൃദയം കൊണ്ടാണ് കാണുന്നത്. കാരണം ചരിത്രത്തില്‍ ആദ്യമായാണ് ഒരു ഇന്ത്യാക്കാരന്‍ ഈ മത്സരത്തില്‍ പങ്കെടുക്കാന്‍ പോകുന്നത്, അതും ഒരു മലയാളി, ഒന്നുകൂടി പറഞ്ഞാല്‍ ഒരു പുനലൂര്‍ക്കാരന്‍!!
പുനലൂര്‍ക്കാരന്‍ യാത്രയ്ക്ക് പിന്നാലെ കൂടിയതിങ്ങനെ
കൊല്ലം പുനലൂരിലെ കുതിരച്ചിറ എല്‍പി സ്ക്കളില്‍ ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥി ഇന്ന് ലോകത്തിന്റെ നെറുകയിലേക്കുള്ള യാത്രയിലാണ്. പഠിച്ചത് നിയമമാണെങ്കിലും യാത്രയുടെ നിയമങ്ങളെ കാറ്റില്‍ പറത്തിയായിരുന്നു നിയോഗിന്റെ യാത്രകളെല്ലാം. 2016 ഒക്ടോബര്‍ മാസത്തില്‍ ലേ ലഡാക്ക് യാത്രയോടെയാണ് നിയോഗിന്റെ യാത്രാ ഭൂപടം തുടങ്ങുന്നതെന്ന് പറയാം. അത് വരെ കേരളത്തിലെ മുക്കും മൂലയും അരിച്ച് പെറുക്കി.
നയാ പൈസ കയ്യിലില്ലാതെ ഇന്ത്യകാണാൻ ഇറങ്ങി പുറപ്പെട്ട നിയോഗവും ഈ യുവാവിന്റെ ക്രെഡിറ്റില്‍ ഉണ്ട്.കടത്തിണ്ണകളിലും, അമ്പലങ്ങളിലും, പളളികളിലും അന്തിയുറങ്ങിയും, സ്‌നേഹത്തോടെ ആരെങ്കിലും വച്ചുനീട്ടുന്ന ഭക്ഷണം കഴിച്ചും പല ദിവസങ്ങളിലും പച്ച വെള്ളം ഭക്ഷണമാക്കിയും, നടന്നും ലിഫ്റ്റ് ചോദിച്ചും ഇന്ത്യ ചുറ്റിക്കണ്ടതാണ് നിയോഗ്. 2017 ജൂൺ 1 ന് കന്യാകുമാരിയിൽ നിന്നു യാത്ര തുടങ്ങിയ യാത്ര അവസാനിച്ചത് 180ദിവസം കൊണ്ടാണ്. പക്ഷേ ആ യാത്ര പാതി വഴിയില്‍ നിറുത്തിയത് മലയാള സിനിമയുടെ ഒരു പ്രശസ്ത സംവിധായകന്റെ മരണത്തോടെയാണ്, ഐ വി ശശിയുടെ!!
ആ പ്രോജക്റ്റില്‍ ഐവി ശശിയോടൊപ്പം
ഒരു ബ്രഹ്മാണ്ഡ ചിത്രം ചെയ്തു കൊണ്ട് മലയാള സിനിമയിലേക്ക് തിരിച്ചുവരാനുള്ള ഒരുക്കത്തില്‍ ഐവി ശശിയോടൊപ്പം നിയോഗും ഉണ്ടായിരുന്നു. കുവൈറ്റ് യുദ്ധത്തെ അടിസ്ഥാനമാക്കി ഐവി ശശി ഒരുക്കാനിരുന്ന ചിത്രത്തില്‍ തിരക്കഥയില്‍ ഐവി ശശിയോടൊപ്പം സഹകരിച്ച് വരികയായിരുന്നു നിയോഗ്. അതിനിടയിലെ ഇടവേളയിലാണ് ഒരു പൈസപോലും കൈയ്യിലെടുക്കാതെ ഇന്ത്യ ചുറ്റിക്കറങ്ങാനിറങ്ങിയത്. എന്നാല്‍ യാത്ര പൂര്‍ത്തിയാക്കും മുമ്പായി മരണ വാര്‍ത്തയെത്തി. ബേണിഗ് ബെല്‍സ് എന്നായിരുന്നു ചിത്രത്തിന്റെ പേര്.
ഇനി തണുത്തുറഞ്ഞ യാത്ര
ഫിയേൽരാവേൻ എന്ന സ്വീഡൻ കമ്പനി കഴിഞ്ഞ കുറച്ചു വർഷങ്ങളായി സംഘടിപ്പിക്കുന്ന പര്യടങ്ങളിൽ ഏറ്റവും പ്രയാസമേറിയ മത്സരമാണിത്. മൈനസ് 30 ഡിഗ്രി തണുപ്പിലൂടെ 300 കിലോമീറ്റർ വരുന്ന ആർട്ടിക്ക് മേഖല മുറിച്ചു കടക്കുന്ന അതിസാഹസികമായ മത്സരമാണിത്.
പത്ത് കാറ്റഗറിയിലായി രണ്ട് പേര്‍ വീതമാണ് മത്സരരംഗത്ത് ഉള്ളത്. റെസ്റ്റ് ഓഫ് ദ വേള്‍ഡ് എന്ന അവസാന കാറ്റഗറിയിലാണ് നിയോഗ് ഇടം പിടിച്ചിരിക്കുന്നത്. രണ്ട് പേര്‍ക്ക് മാത്രം എന്‍ട്രി ലഭിക്കുന്ന മത്സരത്തില്‍ 140 രാജ്യങ്ങളില്‍ നിന്നുള്ളവരാണ് അപേക്ഷകരായുള്ളത്. വോട്ടിംഗിലൂടെയാണ് രണ്ട് പേരെ തെരഞ്ഞെടുക്കുക. മുപ്പത്തിയയ്യാരിത്തോളം വോട്ട് നേടി നിയോഗാണ് ഇപ്പോള്‍ മുന്നിട്ട് നില്‍ക്കുന്നത്. മൂന്ന് ദിവസം കൂടി വോട്ടിംഗ് സജീവമാണ്. ഇപ്പോള്‍ മുപ്പതിനായിരത്തോളം വോട്ട് നേടി ഒരു പാക്കിസ്ഥാന്‍ സ്വദേശി മുഷാഹിദ് ഷായാണ് നിയോഗിന് തൊട്ട് പിന്നിലുള്ളത്. വോട്ടിംഗില്‍ ജയിച്ചാല്‍ നിയോഗിന് മത്സരാര്‍ത്ഥിയാവാം. ഒപ്പം ചരിത്രത്തിന്റെ ഭാഗവും. ഇന്ത്യയും നിയോഗും ആ ചരിത്രത്തില്‍ ഇടം നേടണമെങ്കില്‍ നമ്മുടെ ഓരോരുത്തരുടേയും വോട്ടും വിലപ്പെട്ടതാണ്. സെൻട്രൽ യൂറോപ്പ് വിഭാഗത്തിൽ ഒന്നാം സ്ഥാനത്തുള്ള കിറ്റി സായ എന്ന യുവതിയാണ് ആകെ പോളിംഗിൽ ഒന്നാംസ്ഥാനത്തുള്ളത്.രണ്ടാം സ്ഥാനത്തിനായി അക്ഷരാര്‍ത്ഥത്തില്‍ പൊരിഞ്ഞ പോരാട്ടമാണ് നടക്കുന്നത്.
സ്വീഡനിലെ പാല്സ,മഞ്ഞു മൂടിയ ടോൺ നദി തുടങ്ങി ആർട്ടിക്കിലെ വന്യതയിലൂടെയാണ് യാത്ര.പരിശീലനം ലഭിച്ച 200 ഓളം നായ്ക്കൾ വലിക്കുന്ന മഞ്ഞു വണ്ടിയിലാണ് യാത്ര.
യോഗ്യത നേടിയാൽ മഞ്ഞുമൂടിയ ആർട്ടിക്കിനുമേൽ ഫിയേൽരാവേൻ ആർട്ടിക് പോളാർ എക്സ്പിഡിഷനിൽ ഇന്ത്യയുടെ മൂവർണ്ണ പതാക പാറിക്കുന്ന ആദ്യ മലയാളിയാകും നിയോഗ്. ഇനി വേണ്ടത് വോട്ടാണ്, നമ്മുടെ ഓരോരുത്തരുടേയും…
http://polar.fjallraven.com/contestant/?id=3054 എന്ന ലിങ്കില്‍ നിയോഗിന് വോട്ട് ചെയ്യാം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here