Advertisement

മൈനസ് 30 ഡിഗ്രി തണുപ്പിലൂടെ 300 കിലോമീറ്റർ യാത്ര; ഫിയാൽറാവൻ എന്ന സാഹസിക യാത്രയ്ക്ക് തയാറെടുത്ത് മലയാളി

December 10, 2019
Google News 1 minute Read

മൈനസ് 30 ഡിഗ്രി തണുപ്പിലൂടെ 300 കിലോമീറ്റർ യാത്ര…പറഞ്ഞുവരുന്നത് ഫിയാൽ റാവൻ പോളാർ എക്‌സപഡീഷനെ കുറിച്ചാണ്…ഈ അതിസാഹസിക യാത്രയ്ക്കായി തയ്യാറെടുക്കുകയാണ് പാലക്കാട് സ്വദേശി അഷ്‌റഫ് അലി..

ഫിയാൽ റാവൻ എന്ന അതിസാഹസിക യാത്ര മലയാളികൾക്ക് പരിചയപ്പെടുത്തുന്നത് നിയോഗാണ്. ഇന്നിതാ അതേ പാതയിൽ വീണ്ടും മലയാളികൾക്ക് അഭിമാനമായി എത്തിയിരിക്കുകയാണ് അഷ്‌റഫ് എന്ന യുവാവ്. ഗ്രാഫിക് ഡിസൈനറായിരുന്ന അഷ്‌റഫ് തന്റെ പാഷൻ മുറുകെ പിടിച്ചുകൊണ്ടാണ് ജോലി മതിയാക്കി ട്രാവൽ വ്‌ളോഗിങ്ങിലേക്ക് ചുവടുവയ്ക്കുന്നത്. യാത്രയും, നല്ല ഭക്ഷണവും ഫോട്ടോഗ്രഫിയുമെല്ലാം ഇഷ്ടപ്പെടുന്ന അഷ്‌റഫ് തന്റെ യാത്രകളും താൻ കാണുന്ന കാഴ്ചകളും ലോകത്തിന് മുന്നിൽ പരിചയപ്പെടുത്താൻ സ്വന്തമായി റൂട്ട് റെക്കോർഡ്‌സ് എന്ന യൂട്യൂബ് ചാനൽ തുടങ്ങി. ഇതിന്റെ ഭാഗമായുള്ള യാത്രയ്ക്കിടെയാണ് കഴിഞ്ഞ തവണ ഫിയാൽ റാവനിൽ പങ്കെടുത്ത ബാബ് സാഗറെ പരിചയപ്പെടുന്നത്. അങ്ങനെയാണ് ഫിയാൽ റാവൻ എന്ന അതിസാഹസിക യാത്രയുടെ ഭാഗമാകണമെന്ന് അഷ്‌റഫ് തീരുമാനിക്കുന്നത്. ഉടൻ തന്നെ യാത്ര മതിയാക്കി തിരികെ പോന്ന അഷ്‌റഫ് ഫിയാൽ റാവനിൽ പങ്കെടുക്കാനുള്ള അപേക്ഷ നൽകി…

ലോകരാജ്യങ്ങളെ 10 വിഭാഗങ്ങളായി തിരിച്ച് ഓൺലൈൻ വോട്ടിങ് വഴി ആദ്യ സ്ഥാനത്തെത്തുന്ന പത്ത് പേർക്കാണ് ആർട്ടിക്ക് ദൗത്യത്തിന് യോഗ്യത ലഭിക്കുക. ബാക്കി 10 സഞ്ചാരികളെ ജൂറിയുടെ തീരുമാനത്തിൽ തെരഞ്ഞെടുക്കും. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും തെരഞ്ഞെടുക്കപ്പെടുന്ന 20 പേർക്ക് ആയിരിക്കും പോളാർ എക്‌സ്‌പെഡിഷനിൽ പങ്കെടുക്കാൻ അവസരം ലഭിക്കുക.

Read Also : തണുപ്പിനെ പ്രതിരോധിക്കാന്‍ അയോധ്യയിലെ പശുക്കള്‍ക്ക് പ്രത്യേക കോട്ടുകള്‍

അൽപ്പനേരം ശീതീകരിച്ച മുറിക്കുള്ളിൽ ഇരിക്കുമ്പോൾ തന്നെ നമുക്ക് തണുത്ത് തുടങ്ങും. അപ്പോഴാണ് മഞ്ഞ് നിറഞ്ഞ ആർടിക്ക് മേഖലയിൽ മൈനസ് 30 ഡിഗ്രി സെൽഷ്യസിൽ ഏഴ് ദിവസങ്ങളോളമെടുത്ത് 300 കിമി യാത്രയ്ക്ക് അഷ്‌റഫ് തയാറെടുക്കുന്നത്. പ്രദേശത്തെ തണുപ്പ് മൈനസ് 40 ഡിഗ്രിയിലേക്ക് വരെ താഴാമെന്ന് അഷ്‌റഫ് ട്വന്റിഫോർ ന്യൂസ്.കോമിനോട് പറഞ്ഞു. തണുപ്പിനെ നേരിടുന്നതിനെ കുറിച്ച് അഷ്‌റഫ് ചിന്തിക്കുന്നില്ല. അവിടെ അവലംബിക്കേണ്ട ജീവിത രീതിക്കായി പ്രത്യേക ട്രെയിനിങ്ങൊന്നുമില്ലെന്ന് അഷ്‌റഫ് പറയുന്നു.

ഫിയാൽ റാവനിലെ യാത്രയെ കുറിച്ച് അഷ്‌റഫ് പറയുന്നതിങ്ങനെ ‘പ്രത്യേക ഇനത്തിൽപ്പെട്ട ആറ് നായകൾ വലിക്കുന്ന വാഹനത്തിലാണ് 300 കിമി സഞ്ചരിക്കേണ്ടത്. എന്നാൽ ഇതിനിടെ നായകൾക്ക് വലിക്കാൻ പറ്റാത്ത സാഹചര്യം വന്നാൽ യാത്രക്കാരന് വാഹനം തള്ളേണ്ടി വരും. വേഗം അമിതമായാൽ ചിലപ്പോൾ വണ്ടിയിൽ നിന്ന് തെറിച്ച് വീഴാനും സാധ്യതയുണ്ട്. ഇടക്ക് എവിടെയെങ്കിലും താമസിച്ച്, നായകളെ മെരുക്കി കെട്ടണം, അവർക്ക് ഭക്ഷണം നൽകണം, സ്വന്തമായി ഭക്ഷണം പാകംചെയ്ത് കഴിക്കണം. മഞ്ഞിൽ തന്നെ കുഴി കുഴിച്ച് സ്ലീപിംഗ് ബാഗ് വിരിച്ച് വേണം കിടന്നുറങ്ങാൻ.’

ഇതിൽ നായകളുമായി ഇണങ്ങാനും തണുപ്പിൽ ജീവിക്കുമ്പോൾ പ്രവർത്തിപ്പിക്കേണ്ട സൂപ്പർ ഫ്യുവൽ, മഗ്നീഷ്യം റോഡ് എന്നിവ ഉപയോഗിക്കാൻ പഠിക്കാനും ഒരു ദിവസത്തെ ട്രെയിനിംഗുണ്ടാകും. ആർട്ടിക്കിൽ തീ കത്തിക്കാൻ സാധിക്കാത്തതുകൊണ്ട് സൂപ്പർ ഫ്യവുലും മഗ്നീഷ്യം റോഡുമെല്ലാം ഉപയോഗിച്ചാണ് തീ കത്തിക്കേണ്ടത്. വെയിലത്ത് നിൽക്കുന്നതിനേക്കാൾ കൂടുതൽ തണുപ്പത്ത് നിൽക്കുമ്പോഴാണ് നിർജലീകരണം സംഭവിക്കുന്നതെന്നും അതുകൊണ്ട് ധാരാളം വെള്ളം കുടിക്കണമെന്നും അഷ്‌റഫ് പറയുന്നു.

കുടുംബത്തിൽ നിന്ന് മികച്ച പിന്തുണയാണ് അഷ്‌റഫിന് ലഭിക്കുന്നത്. കുടുംബത്തിന്റെ പിന്തുണയില്ലായിരുന്നുവെങ്കിൽ തനിക്കൊരിക്കലും ഈ ഉദ്യമത്തിലേക്ക് എത്താൻ സാധിക്കുമായിരുന്നില്ലെന്ന് അഷ്‌റഫ് പറയുന്നു. അഷ്‌റഫിന്റെ ഭാര്യ പിജി വിദ്യാർത്ഥിനിയാണ്. എട്ട് വയസ്സും മൂന്ന് വയസ്സുമുള്ള കുട്ടികളുണ്ട് അഷ്‌റഫിന്.

നവംബർ 14 ന് ആരംഭിച്ച ഒരു മാസത്തോളം നീണ്ട് നിൽക്കുന്ന ഓൺലൈൻ വോട്ടിങ്ങിൽ ഏറെ മുന്നിലാണെങ്കിലും ലോകമെമ്പാടുമുള്ള മലയാളികളോട് ഓൺലൈനിൽ വോട്ട് ചെയ്യാൻ അഭ്യർത്ഥിക്കുകയാണ് അഷ്‌റഫ്. അഷ്‌റഫിനെ ഫിയാൽറാവൻ എന്ന അതിസാഹസിക യാത്രയ്ക്ക് പോകണമെങ്കിൽ നമ്മുടെ വോട്ട് ലഭിച്ചേ തീരു. ഇനി ചെയ്യേണ്ടത് നമ്മളാണ്. അഷ്‌റഫിന് വോട്ട് ചെയ്യേണ്ട ലിങ്ക് താഴെ :

https://polar.fjallraven.com/contestant/?id=7043

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here