ആലപ്പുഴ ജലജ വധക്കേസ് പ്രതി അറസ്റ്റിൽ
ഹരിപ്പാട് ജലജ വധക്കേസിൽ പ്രതി പിടിയിൽ. ഹരിപ്പാട് മുട്ടം സ്വദേശി സജിത്ത് ലാലാണ് പിടിയിലായത്. ഫോൺ രേഖകളുടേയും ശാസ്ത്രീയ തെളിവുകളുടേയും അടിസ്ഥാനത്തിൽ ക്രൈംബ്രാഞ്ച് പ്രത്യേക സംഘമാണ് വിദേശത്തായിരുന്ന പ്രതിയെ കുടുക്കിയത്.
2015 ഓഗസ്റ്റ് 13നാണ് ഒറ്റയ്ക്ക് താമസിക്കുകയായിരുന്ന ഹരിപ്പാട് മുട്ടം സ്വദേശി ജലജയെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ലൈംഗികപീഡനത്തിന് ശേഷമാണ് കൊലപാതകമെന്ന് പോസ്റ്റുമോർട്ടത്തിൽ വ്യക്തമായിരുന്നു. ആദ്യം ലോക്കൽ പൊലീസും പിന്നീട് ക്രൈംബ്രാഞ്ചിന്റെ ആലപ്പുഴ സംഘവും അന്വേഷിച്ചിട്ടും പ്രതിയെ കണ്ടെത്താനായില്ല.
തുടർന്നാണ് ക്രൈംബ്രാഞ്ചിന്റെ പ്രത്യേക സംഘത്തെ അന്വേഷണം ഏൽപ്പിച്ചത്. ക്രൈംബ്രാഞ്ച് പ്രത്യേക സംഘം കഴിഞ്ഞ അഞ്ചു മാസമായി നടത്തിയ അന്വേഷണങ്ങൾക്കൊടുവിലാണ് പ്രതി സജിത്ത് ലാൽ പിടിയിലായത്. ജലജയുടെ അയൽവാസിയായ രഘുവിന്റെ സുഹൃത്താണ് സജിത്ത്. രഘുവിനെ അന്വേഷിച്ച് ജലജയുടെ വീട്ടിലെത്തിയ സജിത്ത് അവരോട് അപമര്യാദയായി സംസാരിച്ചു.
തുടർന്ന് ഉന്തുംതള്ളുമുണ്ടാവുകയും തലയ്ക്കടിച്ച് കൊലപ്പെടുത്തുകയുമായിരുന്നു. മോഷണത്തിനിടെയാണ് കൊലപാതകമെന്ന് വരുത്തിതീർക്കാൻ ജലജയുടെ ആഭരണങ്ങളും പ്രതി മോഷ്ടിച്ചിരുന്നു. മൊബൈൽ സിം കാർഡ് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ പ്രതി സജിത്താണെന്ന് അന്വേഷണസംഘത്തിന് വ്യക്തമായിരുന്നു.
കൊലപാതകം നടന്ന് മാസങ്ങൾക്കിടെ വിദേശത്തേക്ക് കടന്ന പ്രതിയെ നാടകീയമായി നാട്ടിലെത്തിക്കുകയായിരുന്നു.
alappuzha jalaja murder case
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here