ജിഷ്ണു പ്രണോയിയുടെ ഓര്‍മ്മകള്‍ക്ക് ഒരു വയസ്സ്
പാമ്പാടി നെഹ്രു കോളേജില്‍ ജിഷ്ണു പ്രണോയിയെ മരിച്ച നിലയില്‍ കണ്ടെത്തിയിട്ട് ഇന്നേക്ക് ഒരു വര്‍ഷം. ഒരു വര്‍ഷമായെങ്കിലും കേസ് അന്വേഷണം ഇന്നും എവിടെയും എത്തിയിട്ടില്ല. സിബിഐ അന്വേഷണം വേണമെന്ന ജിഷ്ണുവിന്റെ മാതാ പിതാക്കളുടെ ആവശ്യം കോടതി അംഗീകരിച്ചിട്ടുണ്ട്. ജിഷ്ണുവിന്റെ മാതാപിതാക്കളായ മഹിയജയും അശോകനും ഇന്നും മകന്റെ കൊലപാതകികളെ കണ്ടെത്തണമെന്ന ആവശ്യത്തില്‍ നിന്ന് ഒരടി പോലും പിന്നോട്ട് വച്ചിട്ടില്ല.
2017ജനുവരി ആറിന് വൈകിട്ടാണ് കോളേജ് ഹോസ്റ്റലിലെ ശുചി മുറിയിലെ കൊളുത്തില്‍ തോര്‍ത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. കോപ്പിയടിച്ചെന്നാരോപിച്ച് കോളേജ് അധികൃതര്‍ പീഡിപ്പിച്ചതിനെ തുടര്‍ന്ന് ആത്മഹത്യ ചെയ്തുവെന്നാണ് പോലീസ് കണ്ടെത്തിയത്. എന്നാല്‍ കോളേജിലെ ഇടിമുറിയില്‍ രക്തക്കറ കണ്ടതും ജിഷ്ണുവിന്റെ മൃതശരീരത്തിലെ പാടുകളും കേസില്‍ ദുരൂഹത വര്‍ദ്ധിപ്പിച്ചു.
ജിഷ്ണുവിന്റെ ഒന്നാം ചരമവാര്‍ഷികത്തോട് അനുബന്ധിച്ച് പാമ്പാടി സെന്ററില്‍ ഇന്ന് രാവിലെ പത്ത് മണിയോടെ എസ്എഫ്ഐയുടെ നേതൃത്വത്തില്‍ ജിഷ്ണു പ്രണോയ് അനുസ്മരണം നടക്കുന്നുണ്ട്. ചടങ്ങില്‍ ജിഷ്ണുവിന്റെ മാതാപിതാക്കള്‍ പങ്കെടുക്കും. ജന്മനാട്ടിലും അനുസ്മരണ പരിപാടികള്‍ നടക്കും. ശനിയാഴ്ച രാവിലെ വീട്ടിൽ ജിഷ്ണുവിന്റെ സഹപാഠികളും ബന്ധുക്കളും ഒത്തുകൂടും. ജിഷ്ണുവിെൻറ ഓർമക്കായി വിടിന് മുന്നിൽ പിതാവ് പണി കഴിപ്പിച്ച ബസ് കാത്തിരിപ്പുകേന്ദ്രം ഇന്ന് നാടിന് സമര്‍പ്പിക്കും. ചിത്രകാരൻ സത്യൻ നീലിമ വരച്ച ഛായാചിത്രം വീട്ടുകാർക്ക് കൈമാറും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here