ബാര്‍ കോഴക്കേസ്; മാണിക്കെതിരെ തെളിവുകളില്ലെന്ന സൂചനകള്‍ നല്‍കി വിജിലന്‍സ്

ബാര്‍ കോഴക്കേസില്‍ കെ.എം മാണിയ്ക്ക് വിജിലന്‍സിന്റെ ക്ലീന്‍ ചിറ്റ്. മാണി കോഴ വാങ്ങിയതിന് വ്യക്തമായ തെളിവുകൾ കണ്ടെത്താൻ വിജിലൻസിന് കഴിഞ്ഞിട്ടില്ലെന്നാണ് സൂചന. മാണി കോഴ വാങ്ങിയതിന് സാഹചര്യതെളിവുകളോ ശാസ്ത്രീയ തെളിവുകളോ ഇല്ല. അഴിമതി നിരോധന നിയമപ്രകാരം കോഴ വാങ്ങിയെന്ന് തെളിയിക്കാൻ കുറ്റാരോപിതൻ കോഴ ചോദിച്ചതിനും വാങ്ങിയതിനും തെളിവു കണ്ടെത്തണം. എന്നാല്‍ മാണി കോഴ ചോദിച്ചതിനും വാങ്ങിയതിനും
സാക്ഷികളില്ല. കോഴപ്പണം പരിശോധനയിൽ കണ്ടെത്താനും കഴിഞ്ഞിട്ടില്ല .
മാണിക്ക് കൊടുക്കാൻ പണം കൊണ്ടുപോയി എന്ന ചില സാക്ഷിമൊഴികൾ
വിശ്വസനീയമല്ലന്നാണ് വിജിലൻസ് വൃത്തങ്ങൾ നൽകുന്ന സൂചനകൾ.
ബാർ ഉടമകളുടെ ടെലഫോൺ സംഭാഷണ രേഖകളിലും വ്യക്തത കണ്ടെത്താനായില്ല. ബാർ അസോസിയേഷൻ നേതാവ് ബിജു രമേശ് ഹാജരാക്കിയ ഫോൺ സംഭാഷണത്തിൽ കൃത്രിമം നടന്നതായി ഫോറൻസിക് പരിശോധനയിൽ
കണ്ടെത്തിയിട്ടുണ്ട്. ബാർ ഉടമകൾ പണപ്പിരിവ് നടത്തിയിട്ടുണ്ടെങ്കിലും അത് മാണിക്ക് കൊടുത്തതായി തെളിയിക്കാൻ കഴിഞ്ഞിട്ടില്ല. അടച്ചു പൂട്ടിയ 314 ബാറുകളുടെ ലൈസൻസ് പുതുക്കാൻ മാണി ഒരു കോടി കോഴ വാങ്ങിയെന്നായിരുന്നു ആരോപണം. വി.എസ് അച്യുതാനന്ദന്‍, ബിജു രമേശ് എനിവരടക്കം നിരവധി പേരാണ് മാണിക്കെതിരെ പരാതി നൽകിയത്.
വിൻസൻ എം പോളും ശങ്കർ റെഡ്ഡിയും അടക്കം രണ്ട് വിജിലൻസ് ഡയറക്ടർമാർ മാണിക്കെതിരെ തെളിവില്ലെന്ന് കണ്ട് കേസ് എഴുതി തള്ളാൻ റിപ്പോർട്ട് നൽകിയിരുന്നു . എന്നാൽ പരാതി വന്നതിനെ തുടർന്ന്
തുടരന്വേഷണത്തിന് വിജിലൻസ് കോടതി ഉത്തരവിടുകയായിരുന്നു.
തനിക്കെതിരെ തെളിവില്ലെന്നും അന്വേഷണം പുകമറയാണെന്നും കേസ് റദ്ദാക്കണമെന്നും ആവശ്യപ്പെട്ടാണ് മാണി കോടതിയെ
സമീപിച്ചത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here