ഷുഹൈബ് വധക്കേസ് സിബിഐ അന്വേഷിക്കും
കണ്ണൂരിലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ഷുഹൈബിന്റെ കൊലപാതകം സിബിഐ അന്വേഷിക്കും. കേസ് സിബിഐയ്ക്ക് വിട്ടുനല്‍കണമെന്ന് ഹൈക്കോടതി വിധിച്ചു. സിബിഐ അന്വേഷണം ആവശ്യമില്ലെന്ന സര്‍ക്കാരിന്റെ വാദം തള്ളിയാണ് ഹൈക്കോടതിയുടെ വിധി. പോലീസ് അന്വേഷണം തൃപ്തികരമല്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. പ്രതികള്‍ക്കെതിരെ യു.എ.പി.എ. ചുമത്തണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. കേസ് സിംഗിള്‍ ബഞ്ചിന് കേസ് പരിഗണിക്കാനാകില്ലെന്ന സര്‍ക്കാരിന്റെ വാദവും കേസ് പരിഗണിച്ച ജസ്റ്റിസ് കെമാല്‍ പാഷ തള്ളികളഞ്ഞു. കേസുമായി ബന്ധപ്പെട്ട എല്ലാ രേഖകളും പോലീസ് സിബിഐയ്ക്ക് കൈമാറണമെന്നും കോടതി ഉത്തരവിട്ടു. സംസ്ഥാനം എല്ലാ കാര്യങ്ങളിലും സിബിഐയെ സഹായിക്കണമെന്നും കോടതി പറഞ്ഞു. കൊലപാതകത്തിലെ ഗൂഢാലോചന പ്രത്യേകം അന്വേഷിക്കണമെന്ന് കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. കേസ് ഏറ്റെടുക്കുമെന്ന് സിബിഐ കോടതിയെ അറിയച്ചിട്ടുണ്ട്. തിരുവനന്തപുരം സിബിഐ യൂണിറ്റിനായിരിക്കും അന്വേഷണ ചുമതല. ഫെബ്രുവരി 12നാണ് ഷുഹൈബ് വധിക്കപ്പെട്ടത്. കണ്ണൂരിലെ എടയന്നൂരിലായിരുന്നു കൊലപാതകം നടന്നത്. ഇതുവരെ 11 പ്രതികളെയാണ് റിമാന്‍ഡില്‍ വിട്ടിരിക്കുന്നത്. പ്രതികളില്‍ മിക്കവരും സിപിഎം പാര്‍ട്ടി അനുയായികളാണ്. കേസ് സിബിഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ഷുബൈബിന്റെ മാതാപിതാക്കള്‍ നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ നിര്‍ണായക വിധി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here