ഡല്‍ഹിയെ മുട്ടുകുത്തിച്ച് പഞ്ചാബ്

മൊഹാലിയില്‍ നടന്ന ഡല്‍ഹി-പഞ്ചാബ് ഐപിഎല്‍ പോരാട്ടത്തില്‍ പഞ്ചാബ് കിംഗ്‌സ് ഇലവന് അനായാസ വിജയം. ഡല്‍ഹി ഡെയര്‍ഡെവിള്‍സിനെതിരായ മത്സരത്തില്‍ ആറ് വിക്കറ്റ് വിജയമാണ് പഞ്ചാബ് സ്വന്തമാക്കിയത്. ഏഴ് പന്തുകള്‍ ശേഷിക്കെയായിരുന്നു പഞ്ചാബിന്റെ ഈ സീസണിലെ ആദ്യ ജയം.
ആദ്യം ബാറ്റ് ചെയ്ത ഡല്‍ഹി നിശ്ചിത 20 ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 166 റണ്‍സ് നേടിയപ്പോള്‍ പഞ്ചാബ് കിംഗ്‌സ് 18.5 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ ഡല്‍ഹിയെ മറികടന്നു. പഞ്ചാബ് ഓപ്പണര്‍ ലോകേഷ് രാഹുല്‍ 16 പന്തുകളില്‍ നിന്ന് 51 റണ്‍സ് നേടി വെടിക്കെട്ട് പ്രകടനമാണ് നടത്തിയത്. നാല് സിക്‌സറുകളും 6 ഫോറുകളും അടങ്ങുന്നതായിരുന്നു രാഹുലിന്റെ വേഗമേറിയ ഇന്നിംഗ്‌സ്. ഇന്ത്യന്‍ താരം കരുണ്‍ നായര്‍ 33 പന്തുകളില്‍ നിന്ന് 50 റണ്‍സ് നേടി പഞ്ചാബിന്റെ വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ചു. ഡേവിഡ് മില്ലര്‍ 24 റണ്‍സും മാര്‍കസ് സ്റ്റോയിനിസ് 22 റണ്‍സും നേടി പുറത്താകാതെ നിന്നു.
ആദ്യം ബാറ്റ് ചെയ്ത ഡല്‍ഹി ഡെയര്‍ഡെവിള്‍സ് ക്യാപ്റ്റന്‍ ഗൗതം ഗംഭീറിന്റെ അര്‍ദ്ധശതകത്തിന്റെ കരുത്തില്‍ മുന്നേറിയെങ്കിലും പിന്നീട് വന്ന ആര്‍ക്കും സ്‌കോര്‍ അതിവേഗം ഉയര്‍ത്താന്‍ കഴിയാതിരുന്നത് ഡല്‍ഹിക്ക് തിരിച്ചടിയായി. റിഷബ് പന്ത് 28 റണ്‍സും ക്രിസ് മോറിസ് 27 റണ്‍സും നേടിയതൊഴിച്ചാല്‍ മറ്റാര്‍ക്കും ഡല്‍ഹിയുടെ സ്‌കോര്‍ബോര്‍ഡിലേക്ക് കാര്യമായ സംഭാവനകള്‍ നല്‍കാന്‍ കഴിഞ്ഞില്ല. 42 പന്തുകളില്‍ നിന്ന് 55 റണ്‍സ് നേടിയ ഗംഭീറാണ് ഡല്‍ഹിയുടെ ടോപ് സ്‌കോറര്‍.
ഇന്ത്യന്‍ താരം മോഹിത് ശര്‍മയും ബംഗ്ലാദേശ് താരം മുജീബ് ള്‍ റഹ്മാനും പഞ്ചാബിന് വേണ്ടി ഡല്‍ഹിയുടെ രണ്ട് വീതം വിക്കറ്റുകള്‍ നേടി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here