വ്യാജ ഹര്‍ത്താല്‍; അക്രമങ്ങള്‍ നടത്തിയവരില്‍ ഭൂരിഭാഗവും എസ്.ഡി.പി.ഐ-മുസ്ലീം ലീഗ് പ്രവര്‍ത്തകര്‍

സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ച വ്യാജ ഹര്‍ത്താലില്‍ പരക്കെ അക്രമങ്ങള്‍. വ്യാജ ഹര്‍ത്താല്‍ ഏറ്റെടുത്ത് നിരവധി പേരാണ് അക്രമങ്ങള്‍ അഴിച്ചുവിട്ട് ജനങ്ങളെ വലച്ചത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി നടന്ന അക്രമങ്ങളുടെ പേരില്‍ നൂറോളം പേരെയാണ് പോലീസ് ഇന്ന് അറസ്റ്റ് ചെയ്തിരിക്കുന്നത്. അറസ്റ്റ് ചെയ്തവരില്‍ ഭൂരിഭാഗം പേരും എസ്.ഡി.പി.ഐ-മുസ്ലീം ലീഗ് പ്രവര്‍ത്തകരാണ്. മലബാര്‍ മേഖലയിലാണ് വ്യാജ ഹര്‍ത്താല്‍ ആഹ്വാനം കൂടുതല്‍ രൂക്ഷമായ അക്രമങ്ങളിലേക്ക് വഴിതെളിച്ചത്.
ആറോളം കെഎസ്ആര്‍ടിസി ബസുകള്‍ എറിഞ്ഞു തകര്‍ക്കുകയും പെട്രോള്‍ പന്പ് ആക്രമിക്കുകയും ചെയ്ത ഹര്‍ത്താല്‍ അനുകൂലികള്‍ കണ്ണൂര്‍ ടൗണ്‍ പോലീസ് സ്റ്റേഷനിലേക്ക് തള്ളിക്കയറി സംഘര്‍ഷമുണ്ടാക്കുകയും ചെയ്തു. മലപ്പുറത്ത് ഹര്‍ത്താല്‍ അനുകൂലികള്‍ നടത്തിയ കല്ലേറില്‍ ഇരുപതിലേറെ പോലീസുകാര്‍ക്ക് പരിക്കേറ്റു.
ആലപ്പുഴ കലവൂരിൽ അപ്രഖ്യാപിത ഹർത്താലിന്‍റെ പേരിൽ കടകൾ അടപ്പിക്കാൻ എത്തിയ എസ്ഡിപിഐ പ്രവർത്തകർക്ക് നേരെ പോലീസ് ലാത്തിവീശി. സ്ഥലത്ത് സംഘർഷാവസ്ഥയുണ്ടാക്കിയ 24 എസ്ഡിപിഐ പ്രവർത്തകരെ പോലീസ് കസ്റ്റഡിയിലെടുത്തു.
അപ്രഖ്യാപിത ഹർത്താലിന്‍റെ പേരിൽ തിരുവനന്തപുരത്ത് എസ്ഡിപിഐക്കാർ അക്രമം നടത്തി. കടകൾ അടപ്പിക്കാൻ എസ്ഡിപിഐക്കാർ എത്തിയത് റിപ്പോർട്ട് ചെയ്യാൻ എത്തിയ മാധ്യമപ്രവർത്തകരെ ഹർത്താൽ അനുകൂലികൾ മർദ്ദിച്ചു. ജീവൻ ടിവിയുടെ റിപ്പോർട്ടർ ചന്ദു ചന്ദ്രശേഖറിനും സംഘത്തിനുമാണ് മർദ്ദനമേറ്റത്.
കശ്മീരില്‍ എട്ട് വയസ്സുകാരിയെ ക്രൂരമായി പീഡിപ്പിച്ച കൊന്ന സംഭവത്തില്‍ നീതി കിട്ടാന്‍ ജനകീയ ഹര്‍ത്താലിന് ആഹ്വാനം ചെയ്തു കൊണ്ട് രണ്ട് ദിവസമായി സോഷ്യല്‍മീഡിയയില്‍ സന്ദേശങ്ങള്‍ പ്രചരിക്കുന്നുണ്ടായിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here