വെള്ളിക്കുളങ്ങര കൊലപാതകം; മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു
തൃശൂര്‍ വെള്ളിക്കുളങ്ങരയില്‍ യുവതിയെ ഭര്‍ത്താവ് തീകൊളുത്തി കൊന്ന സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. ജില്ലാ പോലീസ് മേധാവി മൂന്നാഴ്ചക്കകം റിപ്പോര്‍ട്ട് നല്‍കണം. കുടുംബശ്രീ ജില്ലാ കോര്‍ഡിനേറ്റര്‍ സ്ഥലം നേരില്‍ സന്ദര്‍ശിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും കമ്മീഷന്‍ പറഞ്ഞു. ജീതു ആക്രമിക്കപ്പെടുമ്പോള്‍ എല്ലാവരും നോക്കി നില്‍ക്കുകയാണ് ചെയ്തതെന്നും ദൃക്‌സാക്ഷികളും കുറ്റക്കാരാണെന്നും അച്ഛന്‍ ജനാര്‍ദ്ദനന്‍ മാധ്യമങ്ങളോട് പറഞ്ഞു. മാസങ്ങളായി പിരിഞ്ഞു താമസിക്കുകയായിരുന്ന ജീതുവും ഭര്‍ത്താവ് വിരാജും തമ്മില്‍ ചില പ്രശ്‌നങ്ങളുണ്ടായിരുന്നതായും ജീതുവിന്റെ അച്ഛന്‍ പറഞ്ഞു.
മാസങ്ങളായി പിരിഞ്ഞു താമസിക്കുന്ന ഇരുവരും പരസ്പരം സംസാരിക്കുക പോലും ചെയ്യാറുണ്ടായിരുന്നില്ല. അടുത്ത കാലത്തൊന്നും വീട്ടില്‍ നിന്ന് പുറത്ത് വരാതിരുന്ന ജീതു കുടുംബശ്രീയില്‍ നിന്ന് ലോണെടുത്ത തുക തിരിച്ചടയ്ക്കാനാണ് എത്തിയത്. ഞായറാഴ്ച 2.30നാണ് ജീതുവിനെതിരെ ആക്രമണമുണ്ടായത്.
നേരത്തെ തന്നെ ഭര്‍ത്താവിനെ പേടിച്ച് അച്ഛനൊപ്പമായിരുന്നു ജീതു എത്തിയത്. ഇത് തിരിച്ചറിഞ്ഞ ഭര്‍ത്താവ് വിരാജു ജീതു യോഗം കഴിഞ്ഞ് ഇറങ്ങുന്നതു വരെ ഒളിച്ചിരുന്നു. യോഗം കഴിഞ്ഞ 20ലധികം അംഗങ്ങളോടൊപ്പം പുറത്തേക്ക് വന്ന ജീതുവിന് നേരെ പാഞ്ഞടുത്ത വിരാജിനെ തടയാന്‍ അച്ഛന്‍ ശ്രമിച്ചു. എന്നാല്‍ അച്ഛനെ തള്ളിമാറ്റിയ വിരാജ് ജീത്തുവിന്‍റെ ശരീരത്തിലേക്ക് പെട്രോളൊഴിച്ച് തീകൊളുത്തി. അതിവേഗം ആളിപ്പടര്‍ന്ന തീയണയ്ക്കാന്‍ ആര്‍ക്കും സാധിച്ചില്ല.
ഗുരുതരമായി പരിക്കേറ്റ ജീതുവിനെ ഓട്ടോറിക്ഷയില്‍ ആശുപത്രിയിലെത്തിക്കുകയായിരുന്നു. ശരീരം മുഴുവന്‍ പൊള്ളലേറ്റ് ജീതു ഇന്ന് ഉച്ചയോടെ മരണത്തിന് കീഴടങ്ങി. സംഭവത്തില്‍ ജീതുവിന്‍റെ അച്ഛന്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍ പൊലീസ് നടത്തിയ തിരച്ചിലില്‍ ഇയാളെ കണ്ടെത്താന്‍ സാധിച്ചില്ല.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here