നടന്നത് രാഷ്ട്രീയ കൊലപാതകമെന്ന് പോലീസ്; ബാബുവിനെ വെട്ടിയത് പത്തംഗ ആര്‍എസ്എസ് സംഘമെന്ന് സൂചന
മാഹിയില്‍ സിപിഎം നേതാവ് പള്ളൂര്‍ നാലുതുറ കണ്ണിപ്പൊയില്‍ ബാബുവിനെ വെട്ടിയത് പത്തംഗ ആര്‍എസ്എസ് സംഘമാണെന്ന് പോലീസ് സ്ഥിരീകരിച്ചു. ഇതില്‍ നാല് ആര്‍എസ്എസ് പ്രവര്‍ത്തകരുടെ പേര് വിവരങ്ങള്‍ പോലീസിന് ലഭിച്ചു. ഒ.പി.രജീഷ്, രാജേഷ്, മകനീഷ്, കരിക്കുന്നിൽ സുനി എന്നിവരെയാണ് പോലീസ് തിരിച്ചറിഞ്ഞത്. ഇവരെ കണ്ടെത്താനും ബാക്കിയുള്ളവരെ തിരിച്ചറിയാനുമുള്ള ഊർജിത അന്വേഷണമാണ് പുരോഗമിക്കുന്നത്.
2010-ൽ പെരിങ്ങാടിയിൽ രണ്ടു ആർഎസ്എസ് പ്രവർത്തകർ കൊല്ലപ്പെട്ട സംഭവത്തിന് പിന്നിൽ ഗൂഢാലോചന നടത്തിയത് ബാബുവാണെന്ന് ആരോപിച്ചാണ് കൊലപാതകമെന്ന് പോലീസ് പറഞ്ഞു. ഒരു വർഷം മുൻപും ബാബുവിനെതിരേ വധശ്രമമുണ്ടായെങ്കിലും രക്ഷപെടുകയായിരുന്നു എന്നാണ് പോലീസ് നിഗമനം.
അതേ സമയം, മാഹിയില്‍ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ പെരിങ്ങാടി ഈച്ചി ഉമ്പാറക്കചെള്ളയില്‍ ഷമോജിന്റെയും സിപിഎം അംഗം ബാബുവിന്റെയും കൊലപാതകം രാഷ്ട്രീയ കൊലപാതകമെന്ന വ്യക്തമായ നിഗമനത്തിലാണ് പോലീസ്.
എട്ട് പേരടങ്ങിയ സംഘമാണ് ഷമോജിനെ കൊന്നതെന്നാണ് പോലീസ് സംഘം പറയുന്നത്. ബാബു കൊല്ലപ്പെട്ടതിന് പ്രതികാരം എന്ന നിലയില്‍ പ്രദേശവാസികളായ സിപിഎമ്മുകാര്‍ ഷമോജിനെ കൊലപ്പെടുത്തുകയായിരുന്നുവെന്ന നിഗമനത്തിലാണ് പോലീസ്. ഇവരെ തിരിച്ചറിയാനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്നും ഇതിന് സിസിടിവികള്‍ അടക്കമുള്ള തെളിവുകള്‍ ശേഖരിക്കുമെന്നും പോലീസ് അറിയിച്ചിട്ടുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here