സെക്യൂരിറ്റിയാണ്, ഇടനെഞ്ചിലിപ്പോഴും ബാന്റടി മേളം

-സലിം മാലിക്ക്
യൂണിഫോമിൽ അൽപ്പം ഗൗരവത്തിൽ ആണ് നിൽപ്പെങ്കിലും ജോൺ എബ്രഹാമിന്റെ ചുണ്ടുകളിൽ ഇപ്പോഴും ഒരു പാട്ടിന്റെ അവ്യക്തമായ മൂളലുണ്ടാകും…
കൈ വിരലുകൾ അയാളറിയാതെ താളത്തിൽ ഇളകും…
ബേബി ജോൺ ഒരു സാധാരണക്കാരനിലും സാധാരണക്കാരൻ ആണ്…
വർത്തമാനകാല വാർത്തകളിൽ ഇടംപിടിക്കാൻ ഒരു സാധ്യതയുമില്ലാത്ത ഒരു വയസ്സൻ സെക്യൂരിറ്റി ജീവനക്കാരൻ !
ബാൻഡ് എന്ന വാക്കിനു ആധുനിക അർഥം കൈവരുന്നതിനും മുൻപ് കേരളത്തിന്റെ ആഘോഷരാവുകളെ താളസമൃദ്ധമാക്കിയിരുന്ന ഒരു ചരിത്രമുള്ള കാലം… ആമേന്‍ സിനിമയിൽ നമ്മൾ കണ്ട ബാൻഡ് സെറ്റ്. വാശിയേറിയ മത്സരത്തിന് പോലും സാധ്യതയുണ്ടായിരുന്ന ; നിരവധിപേരുടെ ജീവനോടും ജീവിതത്തോടും ചേർന്ന് നിന്നിരുന്ന ബാൻഡ് സെറ്റിന്റെ നേർക്കാഴ്ച പുതിയ തലമുറയ്ക്ക് പരിചയപ്പെടുത്തിയത് ആമേൻ ആയിരുന്നു. ഇതേ ജീവതാളത്തോടെ ബാൻഡിന്റെ ശബ്ദം കൊണ്ട് സ്വന്തം ജീവിതത്തെ ക്രമീകരിച്ച ; വര്‍ഷങ്ങളോളം കേള്‍വിക്കാരെ വിസ്മയിപ്പിച്ച ഒരു കലാകാരനാണ് ബാന്‍ഡ് അപ്പച്ചന്‍ എന്നറിയപ്പെടുന്ന ചേര്‍ത്തല പള്ളിപുറം സ്വദേശിയായ ജോണ്‍ എബ്രഹാം.
പതിനേഴാം വയസ് മുതല്‍ ബാന്‍ഡ് സെറ്റിനോടൊപ്പം ജീവിച്ച ബാൻഡ് അപ്പച്ചൻ സംഗീതത്തിന്റെ ലോകത്തുനിന്നും ഇപ്പോൾ വഴിമാറി നടക്കുകയാണ്. കയ്യിൽ ക്ളർനെറ്റൊ, കാതുകളിൽ ഡ്രമ്മിന്റെ ശബ്ദമോ ഇല്ല. ചേർത്തലയിൽ നിന്നും എറണാകുളത്തിന്റെ തിരക്കുകളിലേക്ക് വന്നിറങ്ങുന്ന യാത്രാബസുകളിൽ ഒന്നിൽ ജോൺ ഉണ്ടാകും. നഗരത്തിലെ കോർപ്പറേറ്റ് വ്യവസായത്തിൽ സെക്യൂരിറ്റി ജോലി നോക്കിയാണ് ഉപജീവനം നടത്തുന്നത്.
അന്തരിച്ച പ്രശസ്ത സിനിമാ താരം രാജന്‍ പി. ദേവ് അടക്കമുള്ള പ്രതിഭകള്‍ക്കൊപ്പം ബാന്‍ഡ് വായിച്ചിട്ടുണ്ട് ജോണ്‍ എബ്രഹാം എന്ന ബാൻഡ് അപ്പച്ചന്‍. തുടക്ക കാലങ്ങളില്‍ കുട്ടപ്പാ മെമ്മോറിയല്‍ ബാൻഡ് സെറ്റ് എന്നറിയപ്പെട്ടിരുന്ന ദേവരാജന്‍ ബാന്റ് സെറ്റിനൊപ്പമായിരുന്നു അദ്ദേഹത്തിന്റെ ജീവിതം. ട്രംപെറ്റ്, ഡ്രം, സൈഡ് ഡ്രം തുടങ്ങി ഒന്നിലധികം വാദ്യോപകരണങ്ങള്‍ വിസ്മയകരമായി വായിക്കുമായിരുന്നു ബാന്റ് അപ്പച്ചന്‍.
കേരളത്തിലെ മുഴുവന്‍ ജില്ലകളിലും കേരളത്തിന് പുറത്തും പ്രോഗ്രാമുകളുമായി പല തവണ നാട് ചുറ്റിയിട്ടുള്ള ജോണ്‍ എബ്രഹാമിന്റെ മനസില്‍ മായാതെ കിടക്കുന്ന ഒരു അനുഭവം അദ്ദേഹം 24 ന്യൂസിനോട് പങ്കു വെച്ചു.
‘മലയാളി അസോസിയേഷന്‍ സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുക്കാന്‍ നമ്മള്‍ ട്രൂപ്പ് മുഴുവന്‍ കോയമ്പത്തൂരേക്ക് പോയതാണ്. ഞാനാണ് ടീം ലീഡര്‍. ട്രൂപ്പിന്റെ മുതലാളിയും ഒപ്പമുണ്ട്. പരിപാടിയെല്ലാം തകര്‍ത്ത് അവതരിപ്പിച്ച് തിരികെ വരും വഴി കോയമ്പത്തൂരില്‍ നിന്നും കിട്ടിയ പൈസ മുഴുവന്‍ മുതലാളിയുടെ കയ്യില്‍ നിന്നും മോഷണം പോയി. ട്രൂപ്പംഗങ്ങള്‍ക്ക് പൈസ കൊടുക്കാന്‍ നിവൃത്തി ഇല്ലാതെ മുതലാളി തെങ്ങ് കയറാന്‍ പോയി. അങ്ങനെ തെങ്ങ് കയറി കിട്ടിയ പൈസ കൊണ്ടാണ് അദ്ദേഹം ട്രൂപ്പംഗങ്ങളുടെ ബാധ്യത തീര്‍ത്തത്. അന്ന് വലിയ ടെന്‍ഷന്‍ ഉണ്ടാക്കിയ ഈ സംഭവം ഇന്നോര്‍ക്കുമ്പോള്‍ തമാശയാണ്.
അമ്പ് പെരുന്നാളും ജനനവും മരണവുമടക്കം കൈ നിറയെ പരിപാടികളുണ്ടായിരുന്നു ജോണ്‍ എബ്രഹാമിനും ട്രൂപ്പിനും. എന്നാല്‍ ബാന്റ് ട്രൂപ്പുകളുടെ പ്രതാപ കാലം അവസാനിച്ചതോടെ അദ്ദേഹത്തിനും പരിപാടികളില്ലാതെയായി. ഗതകാല സ്മരണങ്ങള്‍ കൊണ്ട് ജീവിക്കാന്‍ കഴിയില്ല എന്ന അവസ്ഥ വന്നതോടെ 23 വര്‍ഷത്തെ ബാൻഡ് ജീവിതം അവസാനിപ്പിക്കാന്‍ നിര്‍ബന്ധിതനായി.
സ്വന്തമായി ആശാന്‍മാരാരുമില്ലാതെ ബാൻഡ് വായിക്കാന്‍ ഉള്ള കഴിവ് നേടിയെടുത്ത അദ്ദേഹത്തിന് മറ്റ് ബാൻഡ് കലാകാരന്‍മാരെ പോലെ ട്യൂണ്‍ എഴുതി പഠിക്കേണ്ട ആവശ്യമുണ്ടായിരുന്നില്ല. ഒരു ട്യൂണ്‍ മനസില്‍ പതിഞ്ഞാല്‍ വിരല്‍ സ്ഥാനം സ്വാഭാവികമായി വന്നു ചേരുമായിരുന്നു. അടുപ്പമുള്ളവരും അപ്പച്ചന്റെ ആരാധകരും ഇപ്പോഴും ഓർക്കുന്നു ആ കഴിവിനെ.
ബാൻഡ് ട്രൂപ്പില്‍ നിന്നും പടിയിറങ്ങിയ ശേഷം 17 വര്‍ഷത്തോളം കാര്യമായ ജോലിയൊന്നും ഇല്ലാതിരുന്ന ബാന്റ് അപ്പച്ചന് ആ കാലത്ത് ഉപജീവനത്തിന് ഭാര്യ ചകിരി പിരിച്ച് കൊണ്ട് വരുന്ന തുക മാത്രമായിരുന്നു ആശ്രയം. ഇപ്പോള്‍ കഴിഞ്ഞ 8 വര്‍ഷമായി അദ്ദേഹം സെക്യൂരിറ്റി ജോലി ചെയ്താണ് ജീവിക്കുന്നത്. കൊച്ചിയിലെ ഒരു സ്വകാര്യ സെക്യൂരിറ്റി ഏജന്‍സി വഴിയാണ് അദ്ദേഹം പല സ്ഥാപനങ്ങളിലേക്കും ജോലിക്ക് നിയമിക്കപ്പെടുന്നത്. സെക്യൂരിറ്റി ജോലിയും അദ്ദേഹത്തിന്റെ മേഖലയും തമ്മില്‍ ബന്ധമില്ലാത്തതിന്റെ പരാതിയുണ്ട് അപ്പച്ചന്റെ വാക്കുകളില്‍. ”ഒരു വിനോദ ചാനലിന്റെ സെക്യൂരിറ്റിയായി ഡ്യൂട്ടി ലഭിച്ചതാണ് ഇടയ്‌ക്കൊരാശ്വാസമായി തോന്നിയത്. കുറച്ചു കലാകാരന്മാരുടെ മുഖമെങ്കിലും കാണാൻ കഴിഞ്ഞു.” തൊഴിലും കലയുമായുള്ള ഒരു വിദൂരബന്ധത്തിന്റെ നൂൽപ്പാലം കണ്ട സന്തോഷം പങ്കുവയ്ക്കുന്നു ജോൺ.
ഭാര്യയും മകളും മകളുടെ രണ്ട് കുട്ടികളും അടങ്ങുന്നതാണ് ബാന്റ് അപ്പച്ചന്റെ കുടുംബം. അവശ കലാകാരന്മാര്‍ക്കുള്ള പെന്‍ഷനും ആ കുടുംബത്തിന്റെ മുഖ്യ വരുമാനങ്ങളില്‍ ഒന്നാണ്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here