ദുരൂഹതകള്‍ ബാക്കി; കെവിന്റെ പോസ്റ്റ്മാര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്
കോട്ടയം സ്വദേശി കെവിന്റെ പോസ്റ്റ്മാര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നു. മുങ്ങി മരണമെന്നാണ് പോസ്റ്റ്മാര്‍ട്ടം റിപ്പോര്‍ട്ടില്‍ സ്ഥിരീകരണം. എന്നാല്‍, അസ്വാഭാവിക മരണത്തിനുള്ള സാധ്യതകള്‍ തള്ളികളയുന്നില്ല അന്വേഷണസംഘം. കെവിന്റെ ശരീരത്തില്‍ പലയിടത്തായി മുറിവുകളുണ്ട്. പോസ്റ്റ്മാര്‍ട്ടം റിപ്പോര്‍ട്ടില്‍ വിദഗ്ധ അഭിപ്രായത്തിനായി മെഡിക്കല്‍ ബോര്‍ഡിന്റെ സഹായം തേടാനുള്ള നീക്കത്തിലാണ് അന്വേഷണസംഘം.
കെവിന്റെ ശ്വാസകോശത്തിന്റെ ഒരു പാളിയില്‍ നിന്ന് 150 മില്ലിലിറ്ററും അടുത്തതില്‍ നിന്ന് 120 മില്ലിലിറ്റര്‍ വെള്ളവും ലഭിച്ചതാണ് സംഭവം മുങ്ങിമരണമെന്ന നിഗമനത്തിലേക്ക് എത്തിച്ചിരിക്കുന്നത്. എന്നാല്‍ പുഴയില്‍ വീഴുമ്പോള്‍ കെവിന് ബോധമുണ്ടായിരുന്നോയെന്ന കാര്യത്തെ കുറിച്ചാണ് ഇനിയും വ്യക്തത വരാനുള്ളത്. നിലവില്‍ മുങ്ങിമരണം അല്ലെങ്കിൽ അബോധവസ്ഥയിലായ കെവിനെ പുഴയിൽ തള്ളി എന്ന രണ്ടു സാധ്യതകളാണ് അന്വേഷണ സംഘത്തിനു മുന്നിലുള്ളത്.
തെന്‍മലയ്ക്കു സമീപം ചാലിയേക്കര പുഴയിലാണു കെവിന്‍റെ മൃതദേഹം കണ്ടെത്തിയത്. മരണത്തിലേക്ക് നയിക്കാന്‍ സാധ്യതയില്ലാത്ത 16 മുറിവുകളാണ് കെവിന്റെ ശരീരത്തില്‍ ഉള്ളത്. കെവിന്റെ നെഞ്ചിലോ അസ്ഥികള്‍ക്കോ ഒടിവുകളോ ചതവുകളോ പോസ്റ്റ്മോര്‍ട്ടത്തില്‍ കണ്ടെത്താന്‍ സാധിച്ചില്ല.എന്നാല്‍ കണ്ണിന്റെ മുകളിലേറ്റ ക്ഷതം, മുഖത്തിടിച്ചതില്‍ നിന്നുണ്ടായതാകം. ഈ ക്ഷതത്തോടെ കെവിന്‍ ബോധരഹിതനാകാനുള്ള സാധ്യതകള്‍ തള്ളിക്കളയാനാകില്ലെന്ന് അന്വേഷണസംഘം വിശദമാക്കുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here