നാട്ടുകാർ ഒന്ന് തൊടാൻ പോലും മടിച്ച യാചകയുടെ ശവസംസ്‌കാര ചടങ്ങുകൾ നടത്തിയത് സ്ഥലം എംഎൽഎ

നാട്ടുകാർ ഒന്ന് തൊടാൻ പോലും മടിച്ച യാചകയുടെ ശവസംസ്‌കാരചടങ്ങുകൾ നടത്തിയത് സ്ഥലം എംഎൽഎ. ഒഡീഷയിലെ ജർസുഗുഡ ജില്ലയിലെ അമനപാലി ഗ്രാമത്തിലാണ് ഈ സംഭവം.
ഗ്രാമവാസികളാരും തന്നെ അവരുടെ മൃതദേഹം ഒന്ന് ചുമക്കാൻ പോലും തയ്യാറാകാതെ മാറി നിന്നപ്പോഴാണ് രമേശ് പഡുവ എന്ന ബിജെഡി എംഎൽഎ ശവസംസ്‌കാര ചടങ്ങുകൾ നടത്താൻ മുന്നിട്ടിറങ്ങിയത്. രംഗലി നിയോജക മണ്ഡലത്തിലെ എംഎൽഎയാണ് രമേശ് പഡുവ. ഒഡീഷയിലെ തന്നെ സാമ്പത്തികമായി താഴ്ന്ന ജീവിതസാഹചര്യങ്ങളിൽ നിന്ന് വന്ന എംഎൽഎയാണ് അദ്ദേഹം. ഇപ്പോഴും വാടകവീട്ടിലാണ് അദ്ദേഹം താമസിക്കുന്നത്.
മരിച്ച സ്ത്രീക്ക് ബന്ധുക്കളുണ്ടെങ്കിലും അവരുടെ സാമ്പത്തിക സ്ഥിതി പരമദയനീയമായതിനാൽ ശവസംസ്‌കാരചടങ്ങുകൾ നടത്താൻ അവർക്ക് കഴിയുമായിരുന്നില്ല. സമുദായഭ്രഷ്ട് ഭയന്ന് ഗ്രാമവാസികളാരും ശവശരീരം ചുമക്കാനും തയ്യാറായില്ല. ഗ്രാമവാസികളുടെ വിശ്വാസമാണത്. അസുഖം ബാധിച്ച് മറ്റ് സമുദായക്കാരായ ആരെങ്കിലും മരിച്ചാൽ, ആ മൃതദേഹം സ്പർശിക്കുന്നവർ സ്വന്തം സമുദായത്തില് നിന്ന് ഭ്രഷ്ട് കൽപ്പിക്കപ്പെടും. സ്ത്രീയുടെ മൃതശരീരം ആരും ഏറ്റെടുക്കാത്തതിനെ തുടർന്ന് പൊലീസ് സ്റ്റേഷനിൽ നിന്ന് സ്ഥലം എംഎൽഎയെ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് എംഎൽഎ സ്ഥലത്തെത്തുകയും ശവസംസ്‌കാര ചടങ്ങുകൾ നടത്താൻ തീരുമാനിക്കുകയായിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here