ഡോ. കഫീൽഖാൻ കസ്റ്റഡിയിൽ
ജില്ലാ ആശുപത്രിയിൽ കുട്ടികളെ പരിശോധിച്ച ഡോ. കഫീൽഖാനെ ഉത്തർപ്രദേശ് പൊലീസ് വീണ്ടും കസ്റ്റഡിയിലെടുത്തു. ബഹ്‌റായിലെ ജില്ലാ ആശുപത്രിയിൽ ഒന്നരമാസത്തിനിടെ 75 ശിശുമരണങ്ങൾ ഉണ്ടായതിനെത്തുടർന്ന് ശനിയാഴ്ച വൈകീട്ട് പരിശോധനയ്‌ക്കെത്തിയ കഫീൽഖാനെ പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. സസ്‌പെൻഷനിലായിരിക്കെ കുട്ടികളെ പരിശോധിച്ചതിനാണ് അറസ്‌റ്റെന്നാണ് പൊലീസ് ഭാഷ്യം. അജ്ഞാതകേന്ദ്രത്തിലേക്കു കൊണ്ടുപോയ ഡോക്ടറെ കാണാൻ ആരെയും അനുവദിക്കുന്നില്ല.
സർക്കാർ ആശുപത്രിയിലെ അടിസ്ഥാന സൗകര്യങ്ങളുടെ കുറവാണ് കുരുന്നുകളുടെ മരണത്തിനിടയാക്കിയതെന്ന് ആശുപത്രി സന്ദർശിച്ച ഡോ. കഫീൽ ഖാൻ ലൈവ് വീഡിയോയിലൂടെ പുറം ലോകത്തെ അറിയിച്ചിരുന്നു. ഇതേ തുടർന്നായിരുന്നു പോലിസ് നടപടി. പോലിസ് കസ്റ്റഡിയിലായ കഫീൽ ഖാനെ കുറിച്ച് യാതൊരു വിവരവുമില്ലെന്ന് ബന്ധുക്കൾ പറയുന്നു.
കഴിഞ്ഞ വർഷം യുപി ഗോരഖ്പൂർ ആശുപത്രിയിൽ ഓക്‌സിജൻ ലഭിക്കാതെ നൂറുലധികം കുരുന്നുകൾ കൊല്ലപ്പെട്ടിരുന്നു. ഇതേതുടർന്ന് യുപി പോലിസ് ആശുപത്രിയിലെ ശിശുരോഗ വിദഗ്ധൻ ഡോ. കഫീൽ ഖാനെ അറസ്റ്റ് ചെയ്തിരുന്നു. സർക്കാറിന്റെ അനാസ്ഥ മൂലമാണ് കുരുന്നുകൾ മരിക്കാൻ ഇടയായതെന്ന് കഫീൽഖാൻ പറഞ്ഞിരുന്നു. ഇതേ തുടർന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഗോരഖ്പൂർ ആശുപത്രി സന്ദർശിച്ചതിന് ശേഷമാണ് കഫീൽ ഖാനെതിരേ പ്രതികാര നടപടികൾ ആരംഭിച്ചത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here