ബ്രൂവറി വിവാദം; എക്‌സൈസ് മന്ത്രി രാജിവച്ച് അന്വേഷണം നേരിടണമെന്ന് കെപിസിസി അധ്യക്ഷന്‍

ഡിസ്റ്റലറിയും ബ്രൂവറികളും അനുവദിച്ചതില്‍ അഴിമതി വ്യക്തമാക്കുന്ന കൂടുതല്‍ രേഖകള്‍ പുറത്ത് വന്ന സാഹചര്യത്തില്‍ എക്‌സൈസ് വകുപ്പ് മന്ത്രി ടി.പി.രാമകൃഷ്ണന്‍ സ്ഥാനം രാജിവച്ച് അന്വേഷണം നേരിടണമെന്ന് കെ.പി.സി.സി. പ്രസിഡന്റ് മുല്ലപ്പളളി രാമചന്ദ്രന്‍. നയത്തിനും ചട്ടത്തിനും വിരുദ്ധമായിട്ടാണ് മന്ത്രി ഫയലില്‍ ഒപ്പിട്ടിരിക്കുന്നതെന്ന വാര്‍ത്തകളാണ് ഇപ്പോള്‍ പുറത്ത് വന്നത്. ഉദ്യോഗസ്ഥര്‍ നല്‍കിയ കുറിപ്പ് മറികടന്നാണ് ഡിസ്റ്റലറിക്ക് അനുമതി നല്‍കിക്കൊണ്ടുള്ള ഫയലില്‍ ഒപ്പിട്ടത്.
ഡിസ്റ്റലറി അനുവദിക്കുന്നത് നയപരമായ തീരുമാനമാണെന്നും മന്ത്രിസഭായോഗത്തില്‍ കൊണ്ടുവരണമെന്നുള്ള ഉദ്യോഗസ്ഥരുടെ നിര്‍ദേശം അവഗണിച്ചതിന് പിന്നില്‍ അഴിമതിയാണെന്നു വ്യക്തമാണ്. 1999 മുതലുള്ള സര്‍ക്കാരുകള്‍ പിന്തുടര്‍ന്നു വന്നിരുന്ന നയം മുന്നണിയെപ്പോലും അറിയിക്കാതെ പരമരഹസ്യമായി മാറ്റിയത് തന്നെ അഴിമതിയിലേക്ക് വിരല്‍ചൂണ്ടുന്നു. 99 ല്‍ 110 അപേക്ഷകള്‍ വന്നപ്പോള്‍ ഉന്നതതല കമ്മിറ്റിയെ വച്ച് പരിശോധിപ്പിച്ചതിന് ശേഷം നയനാര്‍ സര്‍ക്കാര്‍ മന്ത്രിസഭാ യോഗത്തില്‍ വച്ചാണ് മദ്യ നിര്‍മാണശാലകള്‍ അനുവദിക്കേണ്ടതില്ലെന്ന് തീരുമാനിച്ചത്. ആ മന്ത്രിസഭാ തീരുമാനമാണ് പിന്നീട് ഉത്തരവായി ഇറങ്ങിയത്. ഇത് എക്‌സിക്യൂട്ടീവ് ഉത്തരവാണെന്നാണ് പിണറായി സര്‍ക്കാര്‍ പറയുന്നത്. ഒരു മന്ത്രിസഭാ തീരുമാനം മാറ്റണമെങ്കില്‍ മറ്റൊരു മന്ത്രിസഭായോഗത്തിനേ സാധിക്കൂ. ഈ നിബന്ധന പോലും കാറ്റില്‍ പറത്തിയാണ് മുഖ്യമന്ത്രിയും, എക്‌സൈസ് മന്ത്രിയും ചേര്‍ന്ന് രഹസ്യമായി മദ്യനിര്‍മാണ ശാലകള്‍ക്ക് അനുമതി നല്‍കിയത്. ഇക്കാര്യത്തില്‍ സി.പി.ഐ ഉള്‍പ്പെടെയുള്ള ഘടകകക്ഷികള്‍ തങ്ങളുടെ നിലപാട് തുറന്ന് വ്യക്തമാക്കണമെന്നു മുല്ലപ്പള്ളി ആവശ്യപ്പെട്ടു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here