ബ്രൂവറി വിവാദം; എക്‌സൈസ് മന്ത്രി രാജിവയ്ക്കും വരെ പ്രക്ഷോഭം തുടരുമെന്ന് പ്രതിപക്ഷ നേതാവ്
മൂന്ന് ബ്രൂവറിക്കും, ഡിസ്റ്റലറിക്കും സര്‍ക്കാര്‍ നല്‍കിയ അനുമതി റദ്ദാക്കിയത് ഗത്യന്തരമില്ലാതെയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ഇത് ഇവിടം കൊണ്ട് അവസാനിക്കുന്നില്ല എക്‌സൈസ് മന്ത്രി രാജിവക്കും വരെ യുഡിഎഫിന്റെ പ്രക്ഷോഭം തുടരും. ആരും അറിയാതെ മുഖ്യമന്ത്രിയും എക്‌സൈസ് മന്ത്രിയും നടത്തിയ വലിയൊരു അഴിമതി പ്രതിപക്ഷം കയ്യോടെ പിടിച്ചപ്പോഴാണ് അനുമതി പിന്‍വലിക്കുകയാണെന്ന് പറഞ്ഞ് സര്‍ക്കാര്‍ രംഗത്തെത്തിയത്. കട്ടെടുത്ത മുതല്‍ തിരച്ച് കൊടുത്താല്‍ അത് കളവല്ലാതെ ആകില്ലന്നും രമേശ് ചെന്നിത്തല പറഞ്ഞു.
ഇപ്പോള്‍ പ്രതിപക്ഷം ഈ വിഷയം ഉന്നയിച്ചില്ലായിരുന്നെങ്കില്‍ മൈക്രോ ബ്രൂവറികള്‍ അനുമതിക്കാനുള്ള നീക്കവുമായി ഈ സര്‍ക്കാര്‍ മുന്നോട്ടു പോകുമായിരുന്നു. എക്‌സൈസ് കമ്മീഷണര്‍ ഋഷിരാജ് സിംഗിനെ ബാംഗ്‌ളൂരിലയച്ച് സര്‍ക്കാര്‍ ഉണ്ടാക്കി റിപ്പോര്‍ട്ട് എക്‌സൈസ് മന്ത്രിയുടെ ഓഫീസില്‍ അനുമതി കാത്ത് കിടക്കുകയാണ്. ഇപ്പോള്‍ പ്രതിപക്ഷം ഈ വിഷയം ഉയര്‍ത്തിക്കൊണ്ടുവന്നില്ലങ്കില്‍ അതിനും ഈ സര്‍ക്കാര്‍ അനുമതി കൊടുക്കുമായിരുന്നു.
ഇടതു സര്‍ക്കാരിന്റെ ഏറ്റവും വലിയ അഴിമതിയായിരുന്നു ബ്രൂവറി ഡിസ്റ്റലറി ഇടപാട്. ഇത് പ്രതിപക്ഷം ആദ്യം മുതലെ ഉയര്‍ത്തിക്കാട്ടിയപ്പോള്‍ ഇതിന് നിസാരവല്‍ക്കരിച്ച് അടിസ്ഥാന രഹിതമായ ആരോപണമായി തള്ളി രക്ഷപെടാനാണ് മുഖ്യമന്ത്രിയും എക്‌സൈസ് മന്ത്രിയും ശ്രമിച്ചത്. എന്നാല്‍ പ്രതിപക്ഷം കൃത്യമായ രേഖകളോടെ അഴിമതി പുറത്ത് കൊണ്ടുവരാന്‍ തുടങ്ങിയപ്പോഴാണ് സര്‍ക്കാരിന് നില തെറ്റിയത്.
എല്ലാ നിയമങ്ങളെയും ചട്ടങ്ങളെയും കാറ്റില്‍ പറത്തി സ്വന്തക്കാരില്‍ നിന്ന് വെളള പേപ്പറില്‍ അപേക്ഷ എഴുതി വാങ്ങി ബ്രൂവറികള്‍ക്കും ഡിസ്റ്റലറികള്‍ക്കുമുള്ള അനുമതി നല്‍കുകയാണ് സര്‍ക്കാര്‍ ചെയ്തത്. 1999 ലെ ഉത്തരവ് നിലനില്‍ക്കുമ്പോള്‍ ആ ഉത്തരവ് പരിഷ്‌കരിക്കാതെ ലൈസന്‍സിനുള്ള അനുമതി കൊടുക്കാന്‍ പാടില്ല എന്നതാണ് നിയമം. സര്‍ക്കാരിന്റെ റൂള്‍സ് ഓഫ് ബിസിനസിലെ ചട്ടം 20 അനുസരിച്ച് ഒരു മന്ത്രി സഭായോഗത്തിന്റെ തിരുമാനം മാറ്റണമെങ്കില്‍ മറ്റൊരു മന്ത്രി സഭാ യോഗം ചേരണം. അത് കാറ്റില്‍ പറത്തിക്കൊണ്ട് എക്‌സ്സൈസ് ഡെപ്യുട്ടി സെക്രട്ടറിയും, എക്‌സൈസ് അഡീ. ചീഫ് സെക്രട്ടറിയും ഫയലില്‍ എഴുതിയത് മറികടന്നാണ് ബ്രൂവറികള്‍ക്കും ഡിസ്റ്റലറികള്‍ക്കും അനുമതി നല്‍കണമെന്ന് കാട്ടി എക്‌സൈസ് മന്ത്രി ഉത്തരവ് ഇട്ടത്. മുഖ്യമന്ത്രി ഈ ഉത്തരവ് ശരിവയ്കുകയും ചെയ്തു. ഏഴ് മാസവും, എട്ട് ദിവസം ഈ ഫയല്‍ എക്‌സൈസ് മന്ത്രിയുടെ ഓഫീസിലായിരുന്നു. ഡീല്‍ ഉറപ്പിക്കുക എന്ന ഒറ്റ ഉദ്ദേശമാണ് ഈ ഫയല്‍ പൂഴ്തലിന് പിന്നില്‍ ഉണ്ടായിരുന്നത്. തത്വത്തില്‍ ആംഗീകാരം നല്‍കിയെന്നാണ് ഇപ്പോഴും എക്‌സൈസ് മന്ത്രി പറയുന്നത്. 1965 ലെ എക്‌സൈസ് നിയമത്തിലും, 1967 ലെ ബ്രൂവറി നിയമത്തിലും എവിടെയെങ്കിലും തത്വത്തിലുള്ള അംഗീകാരം പറഞ്ഞിട്ടുണ്ടോ എന്ന് രമേശ് ചെന്നിത്തല ചോദിച്ചു. ഇവിടെ ലൈസന്‍സിനുള്ള അനുമതിയാണ് നല്‍കിയിരിക്കുന്നതെന്നും ചെന്നിത്തല ആരോപിച്ചു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here