ശബരിമല സംഘര്‍ഷത്തിനിടെ അറസ്റ്റിലായ അഭിഭാഷകന്റെ ജാമ്യാപേക്ഷ കൂടുതല്‍ വാദത്തിനായി തിങ്കളാഴ്ചത്തേക്ക് മാറ്റി
ശബരിമല സംഘര്‍ഷത്തിനിടെ അറസ്റ്റിലായ ഹൈക്കോടതി അഭിഭാഷകന്റെ ജാമ്യാപേക്ഷ ഹൈക്കോടതി കൂടുതല്‍ വാദത്തിനായി തിങ്കളാഴ്ചത്തേക്ക് മാറ്റി. കഴിഞ്ഞ 17 ന് നിലയ്ക്കലിലുണ്ടായ സംഘര്‍ഷത്തില്‍ കെ.എസ്.ആര്‍.ടി.സി അടക്കം വാഹനങ്ങള്‍ തകര്‍ക്കുകയും പോലീസുകാരെ ആക്രമിക്കുകയും ചെയ്ത കേസിലെ പ്രതി തൃപ്പൂണിത്തുറ സ്വദേശി ഗോവിന്ദ് മധുസൂദനന്റെ ജാമ്യഹര്‍ജിയാണ് കോടതി ഇന്ന് പരിഗണിച്ചത്.
പ്രതിക്കെതിരെ പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്നും പ്രതിയെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും കൂടുതല്‍ ദൃശ്യങ്ങള്‍ ഹാജരാക്കാമെന്നും പ്രോസിക്യൂഷന്‍ അറിയിച്ചു. ഡിപ്പാര്‍ട്ടുമെന്റ് വീഡിയോ ഗ്രാഫര്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ കളക്ടര്‍ക്ക് കൈമാറിയിട്ടുണ്ടെന്നും പ്രോസിക്യൂഷന്‍ അറിയിച്ചു.
പ്രതി ആള്‍ക്കൂട്ടത്തില്‍ ഉണ്ടായിരുന്നു എന്നല്ലാതെ അക്രമം നടത്തിയിട്ടില്ലെന്നും ഒരാളും തിരിച്ചറിഞ്ഞിട്ടില്ലെന്നും സിപിഎമ്മുകാരാണ് ആളുകളെ ചൂണ്ടിക്കാണിക്കുന്നതെന്നും ഹര്‍ജിക്കാരന്‍ ആരോപിച്ചു. തിങ്കഴാഴ്ചക്കകം തെളിവുകള്‍ ഹാജരാക്കാന്‍ കോടതി നിര്‍ദേശിച്ചിട്ടുണ്ട്.
റാന്നി മജിസ്‌ട്രേറ്റ് ജാമ്യാപേക്ഷ തള്ളിയതിനെ തുടര്‍ന്നാണ് പ്രതി ഹൈക്കോടതിയെ സമീപിച്ചത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here