മലബാര്‍ സിമന്റ്‌സ് അഴിമതി; വി.എം രാധാകൃഷ്ണന്റെ 21.66 കോടിയുടെ സ്വത്ത് കണ്ടുകെട്ടി

മലബാര്‍ സിമന്റ്‌സ് അഴിമതി കേസില്‍ വ്യവസായി വി.എം രാധാകൃഷ്ണന്റെ 21.66 കോടിയുടെ സ്വത്തുക്കള്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കണ്ടുക്കെട്ടി. വീടും ഇരുപത് ആസ്തി വകകളുമാണ് കണ്ടുക്കെട്ടിയത്. 2004 മുതല്‍ 2008 വരെ നടന്ന അഴിമതികളിലാണ് നടപടി. വിജിലന്‍സ് അന്വേഷണത്തില്‍ 23 കോടിയുടെ അഴിമതി നടന്നതായി കണ്ടെത്തിയിരുന്നു.
കമ്പനിയിലേക്ക് ഫ്‌ളൈ ആഷ് ഇറക്കുമതി ചെയ്യുന്നതിന് വി.എം രാധാകൃഷ്ണന്റെ സ്ഥാപനമായ എആര്‍കെ വുഡ് ആന്റ് മിനറല്‍സ് എന്ന സ്ഥാപനം മലബാര്‍ സിമന്റ്‌സുമായി ഒമ്പതു വര്‍ഷത്തേയ്ക്ക് കരാറുണ്ടാക്കിയിരുന്നു. 2004 ല്‍ തുടങ്ങിയ ഈ കരാറില്‍ നിന്നും നാലുവര്‍ഷത്തിനു ശേഷം വി.എം രാധാകൃഷ്ണന്റെ സ്ഥാപനം ഏകപക്ഷീയമായി പിന്മാറി. ഒപ്പം, കമ്പനി ബാങ്കില്‍ നല്‍കിയ സെക്യൂരിറ്റി തുകയും പലിശയും അടക്കം 52.45 ലക്ഷം രൂപ പിന്‍വലിക്കുകയും ചെയ്തു. ഇതിന് മുന്‍ എംഡി അടക്കമുള്ള ഉദ്യോഗസ്ഥര്‍ കൂട്ടുനിന്നുവെന്നാണ് വിജിലന്‍സിന്റെ കണ്ടെത്തല്‍.
മലബാര്‍ സിമന്റ്‌സിലെ ഫ്‌ളൈ ആഷ് ഇറക്കുമതിയുമായി ബന്ധപ്പെട്ടകേസില്‍ മൂന്നാം പ്രതിയാണ് വി.എം രാധാകൃഷ്ണന്‍. മുന്‍ എംഡി കെ പത്മകുമാര്‍ ഒന്നാം പ്രതിയും ലീഗല്‍ ഓഫിസര്‍ പ്രകാശ് ജോസഫ് രണ്ടാം പ്രതിയുമായ കേസില്‍ എആര്‍കെ വുഡ് ആന്റ് മിനറല്‍സ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ എസ് വടിവേലുവാണ് നാലാം പ്രതി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here