റോഹിംഗ്യന്‍ മുസ്ലീങ്ങള്‍ക്കെതിരായ അതിക്രമങ്ങള്‍; ആങ് സാന്‍ സൂചിയുടെ പുരസ്‌കാരം തിരിച്ചെടുത്തു
മ്യാന്‍മാര്‍ ഭരണാധികാരി ആങ് സാന്‍ സൂചിയ്ക്ക് നല്‍കിയ പരമോന്നത ബഹുമതി ആംനസ്റ്റി തിരിച്ചെടുത്തു. ആംനസ്റ്റിയുടെ അംബാസിഡര്‍ ഓഫ് കണ്‍സൈന്‍സ് പുരസ്‌കാരമാണ് തിരിച്ചെടുത്തത്. 2009 ലാണ് സൂചിക്ക് ഈ പുരസ്‌കാരം ലഭിച്ചത്. മ്യാന്‍മര്‍ സൈന്യം റോഹിംഗ്യന്‍ മുസ്‌ലീങ്ങള്‍ക്കെതിരെ നടത്തുന്ന അതിക്രമങ്ങളിലുള്ള അഭിപ്രായ ഭിന്നതയാണ് പുരസ്‌കാരം തിരിച്ചെടുത്തതിനു പിന്നില്‍.
‘സൂചിയെ പ്രതീക്ഷയുടെ ധീരതയുടെ മനുഷ്യാവകാശ സംരക്ഷകയുടെ പ്രതീകമായി ഇനിയും കാണാനാവില്ലെന്നത് ഞെട്ടലോടെ ഞങ്ങള്‍ ഇന്ന് മനസിലാക്കുന്നു.’ എന്നാണ് ആംനസ്റ്റി മേധാവി കുമി നൈഡൂ സൂക്കിക്കു നല്‍കിയ കത്തില്‍ പറയുന്നത്. അംബാസിഡര്‍ ഓഫ് കണ്‍സൈന്‍സ് ജേതാവെന്ന നിലയില്‍ താങ്കളുടെ ഇപ്പോഴത്തെ നിലപാടുകള്‍ നീതീകരിക്കാനാവില്ലെന്നും അതിനാല്‍ പുരസ്‌കാരം തിരിച്ചെടുക്കുകയാണെന്നുമാണ് ആംനസ്റ്റി അറിയിച്ചത്. സൂചിയെ ഇക്കാര്യം ഞായറാഴ്ച അറിയിച്ചിട്ടുണ്ടെന്നും ആംനസ്റ്റി വ്യക്തമാക്കി. അതേസമയം സംഭവത്തില്‍ സൂചി ഇതുവരെ പരസ്യമായി പ്രതികരിച്ചിട്ടില്ല.
2017 ഓഗസ്റ്റില്‍ മ്യാന്‍മാറില്‍ സൈന്യം ആരംഭിച്ച നടപടികളെ തുടര്‍ന്ന് ലക്ഷക്കണക്കിന് റോഹിംഗ്യകളാണ് നാട് വിട്ടത്. റോഹിംഗ്യകളെ സൈന്യം കൂട്ടത്തോടെ കൊന്നൊടുക്കിയെന്നും സ്ത്രീകളെ മാനഭംഗപ്പെടുത്തിയെന്നും ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. ഇതേക്കുറിച്ച് അന്താരാഷ്ട്ര അന്വേഷണമെന്ന ആവശ്യത്തെ സൂക്കി എതിര്‍ത്തിരുന്നു. റോഹിംഗ്യകള്‍ക്ക് നേരെയുള്ള പട്ടാള അതിക്രമത്തില്‍ 7,00.000 ലേറെ ആളുകള്‍ക്കാണ് നാട് വിടേണ്ടി വന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here