സിബിഐ ഉദ്യോഗസ്ഥര്‍ സംസ്ഥാനത്ത് കടക്കരുതെന്ന് ആന്ധ്രപ്രദേശ്

സംസ്ഥാന സര്‍ക്കാറിന്റെ അനുമതിയില്ലാതെ സിബിഐ ഉദ്യോഗസ്ഥര്‍ സംസ്ഥാനത്ത് കടക്കരുതെന്ന് ആന്ധ്രപ്രദേശ് സര്‍ക്കാറിന്റെ ഉത്തരവ്. ഇനി സര്‍ക്കാറിന്റെ അനുമതി ഇല്ലാതെ സംസ്ഥാനത്ത് റെയ്ഡുകും പരിശോധനകളും പാടില്ലെന്നാണ് സര്‍ക്കാറിന്റെ നിര്‍ദേശം. മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവാണ് ഇക്കാര്യം വ്യക്തമാക്കിയത്. സിബിഐയിലെ അഴിമതികള്‍ കാരണം സിബിഐയോടുള്ള വിശ്വാസ്യത നഷ്ടപ്പെട്ടതിനാലാണ് ഇങ്ങനെ ഒരു തീരുമാനം എടുത്തതെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്.
ഉത്തരവ് പുറത്ത് വന്നതോടെ ഇനി മുതല്‍ സിബിഐയ്ക്ക് പകരം ആന്ധ്രപ്രദേശ് ആന്റീ കറപ്ഷന്‍ ബ്യൂറോയാണ് റെയ്ഡുകള്‍ നടത്തേണ്ടത്. ഇവര്‍ക്ക് സര്‍ക്കാര്‍ ഇതിനുള്ള അനുമതി നല്‍കിയിട്ടുമുണ്ട്. നിലവില്‍ സംസ്ഥാനത്തിന് അകത്തുള്ള എല്ലാ സ്ഥാപനങ്ങളിലും പരിശോധന നടത്താന്‍ സര്‍ക്കാര്‍ സിബിഐയ്ക്ക് അനുമതി നല്‍കിയിട്ടുള്ളതാണ്. ഇക്കാരണം കൊണ്ട് തന്നെ ഓരോ റെയ്ഡിനു മുമ്പായും സിബിഐയ്ക്ക് സര്‍ക്കാറിന്റെ അനുവാദം വേണ്ടിയിരുന്നില്ല. ഈ അവകാശമാണ് സര്‍ക്കാര്‍ ഇപ്പോള്‍ എടുത്ത് കളഞ്ഞിരിക്കുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here