ഭീതിയിലാഴ്ത്തി ഗജ; തമിഴ്‌നാട്ടിലെ തീരപ്രദേശങ്ങളില്‍ നിന്ന് ആയിരക്കണക്കിന് ആളുകളെ മാറ്റിപ്പാര്‍പ്പിച്ചു

ഗജ ചുഴലിക്കാറ്റ് നാശം വിതച്ചതിനെ തുടര്‍ന്ന് തമിഴ്‌നാട് തീരത്ത് നിന്ന് ആയിരക്കണക്കിന് ആളുകളെ മാറ്റിപ്പാര്‍പ്പിച്ചു. തമിഴ്‌നാട്ടിലെ നാഗപട്ടണം, വേദാരണ്യം എന്നിവിടങ്ങളില്‍ വീടുകളും വൃക്ഷങ്ങളും ഈ ചുഴലിക്കാറ്റില്‍ നശിച്ചിരുന്നു. മണിക്കൂറില്‍ നൂറിനും നൂറ്റിപ്പത്തിനും ഇടയില്‍ വേഗതയിലാണ് ഈ ചുഴലിക്കാറ്റ് തമിഴ്‌നാട്ടില്‍ നാശം വിതച്ചുകൊണ്ടിരിക്കുന്നത്. കാറ്റിന്റെ വേഗത ഇനിയും വര്‍ധിക്കാനാണ് സാധ്യത. ഗജ ചുഴലിക്കാറ്റിനെ തുടര്‍ന്ന് എറണാകുളത്തും ഇടുക്കിയിലും കനത്ത മഴയ്ക്ക് സാധ്യതയുള്ളതായി മുന്നറിയിപ്പുണ്ട്.
തമിഴ്നാട് ദുരന്തനിവാരണ അതോറിറ്റിയുടെ കണക്ക് പ്രകാരം 76,290 ആളുകളെ തീരദേശപ്രദേശത്ത് നിന്ന് മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്. ആറ് ജില്ലകളിലായി 300 ദുരിതാശ്വാസ ക്യാമ്പുകളും ആരംഭിച്ചതായി ഇവർ അറിയിച്ചു. നാഗപട്ടണം, പുതുക്കോട്ട, രാമനാഥപുരം, തിരുവാരൂർ എന്നീ പ്രദേശങ്ങളും ഇവയിൽ ഉൾപ്പെടുന്നു. നാഗപട്ടണത്ത് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചിരിക്കുകയാണ്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here