ബോധപൂര്‍വ്വം പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാന്‍ ശ്രമിച്ചവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്: മുഖ്യമന്ത്രി
ശബരിമലയില്‍ പ്രതിഷേധിച്ചതിന് പോലീസ് അറസ്റ്റ് ചെയവര്‍ ഭക്തരല്ലെന്നും ഇവര്‍ ബോധപൂര്‍വ്വം പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാന്‍ എത്തിയവരാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. കെയുഡബ്യുജെ (കേരള യൂണിയന്‍ വര്‍ക്കിംഗ് ജേര്‍ണലിസ്റ്റ്) സംസ്ഥാന സമ്മേളനം കോഴിക്കോട്ട് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വാര്‍ത്ത വാര്‍ത്തയായി കൊടുക്കല്‍ മാത്രമല്ല അത് ജനങ്ങള്‍ക്ക് നല്‍കുന്ന സന്ദേശമെന്താണെന്നത് കാണേണ്ടത് പ്രധാനമാണെന്നും പിണറായി പറഞ്ഞു. ഇന്നലെ സന്നിധാനത്ത് ചില അറസ്റ്റ് ഉണ്ടായി. എന്നാല്‍ എന്താണ് നടന്നത്. ചില ആര്‍ എസ് എസുകാര്‍ അവിടെ തമ്പടിച്ചു. അവര്‍ തമ്പടിച്ചത് എന്തിനാണ് എന്ന് എല്ലാവര്‍ക്കും അറിയാമല്ലോ. അശാന്തിയുടെ ഒരിടമായി സന്നിധാനത്തെ മാറ്റാന്‍ സാധിക്കില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ശബരിമലയില്‍ പ്രശ്നമുണ്ടാക്കാന്‍ ആര്‍എസ്എസ് പദ്ധതിയിട്ടിരുന്നുവെന്നും മുഖ്യമന്ത്രി ആരോപിച്ചു. അറസ്റ്റിലായവരുടെ സ്ഥാനമാനങ്ങള്‍ പുറത്ത് വരുന്നുണ്ട്. സംഘര്‍ഷം സൃഷ്ടിക്കാന്‍ മനഃപൂര്‍വ്വം ആളുകളെത്തിയെന്നും മുഖ്യമന്ത്രി. കേരളത്തെ ഇരുണ്ട കാലത്തേക്ക് കൊണ്ടുപോകാനാണ് ചിലരുടെ ശ്രമം. ആചാരം മാറിയാല്‍ എന്തോ സംഭവിക്കുമെന്ന് ചിലര്‍ കരുതുന്നു.
ശബരിമലയില്‍ അറസ്റ്റിലായത് ഭക്തരല്ലെന്നും കുഴപ്പമുണ്ടാക്കാന്‍ വന്നവരാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ‘സന്നിധാനത്തെ അശാന്തിയുടെ സ്ഥലമാക്കാന്‍ ആരെയും അനുവദിക്കില്ല. കോടതി പറയുന്നതു പോലെയെ സര്‍ക്കാരിന് നില്‍ക്കാന്‍ കഴിയൂ. കാലത്തെ പിറകോട്ട് വലിക്കുന്നവരെ പിന്തുണക്കുന്ന മാധ്യമങ്ങള്‍ എന്ത് സന്ദേശമാണ് നല്‍കുന്നത്. നാം തള്ളിക്കളഞ്ഞതെന്തോ അതിലേക്ക് ഈ ശക്തി നമ്മളെ നയിക്കുന്നു. വിശ്വാസികളെ സംരക്ഷിക്കുന്നതില്‍ സര്‍ക്കാരില്‍ ആശയകുഴപ്പമില്ല. മതനിരപേക്ഷത വിശാല അര്‍ത്ഥത്തിലാണ് കാണുന്നത്’ അദ്ദേഹം പറഞ്ഞു. സന്നിധാനത്ത് പ്രശ്‌നമുണ്ടാക്കാന്‍ നേരത്തെയും ആര്‍എസ്എസ് ശ്രമിച്ചെന്നും മുഖ്യമന്ത്രി വിമര്‍ശിച്ചു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here