അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തതകള്‍ വിവരിച്ച് ദേവസ്വം ബോര്‍ഡിന്റെ ഹര്‍ജി
ശബരിമലയിലെ അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തതകളാണ് സത്യവാങ്മൂലത്തില്‍ ദേവസ്വം ബോര്‍ഡ് പ്രധാനമായും വിവരിയ്ക്കുന്നത്. ഭരണഘടന ബെഞ്ചിന്റെ നിര്‍ദേശം അനുസരിച്ച് സ്ത്രീകളെ മല ചവിട്ടാന്‍ അനുവദിയ്ക്കുന്നതിന് മുന്നോടിയായി അവര്‍ക്ക് ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കേണ്ടതുണ്ട്. ഇതിന് സാവകാശം വേണം.
സംസ്ഥാനത്ത് ഉണ്ടായ പ്രളയം പമ്പമുതല്‍ സന്നിധാനം വരെയുള്ള അടിസ്ഥാന സൗകര്യങ്ങളെ തകര്‍ത്ത് കളഞ്ഞു. ഇത് പോലും പൂര്‍വ്വ സ്ഥിതിയില്‍ ആയിട്ടില്ല. ഇങ്ങനെ നീളുന്നു സത്യവാങ്മൂലത്തിലെ പ്രസ്താവനകള്‍. ഇപ്പോഴത്തെ സാഹചര്യം അതുകൊണ്ട് യുവതീപ്രവേശന വിധി നടപ്പാക്കാന്‍ ഉചിതമല്ല.
വക്കാലത്തും സത്യവാങ്മൂലവും ഉള്‍പ്പടെയുള്ള രേഖകള്‍ ഉച്ചയ്ക്ക് കോടതി പിരിഞ്ഞതിന് ശേഷമാണ് ഡല്‍ഹിയില്‍ എത്തിയത്. രേഖകള്‍ ലഭിച്ച ഉടന്‍ തന്നെ ദേവസ്വം അഭിഭാഷകന്‍ സുധിര്‍ ഭരണഘടനാ ബെഞ്ചിന്റെ വിധി നടപ്പാക്കാന്‍ സാവകാശം ആവശ്യപ്പെട്ട് കൊണ്ടുള്ള അപേക്ഷ ഫയല്‍ ചെയ്തു. സമര്‍പ്പിച്ച അപേക്ഷ അടിയന്തിരമായി പരിഗണിയ്ക്കണമെന്ന് നാളെ ചീഫ് ജസ്റ്റിസിനോട് ദേവസ്വം ബോര്‍ഡ് അഭിഭാഷകന്‍ ആവശ്യപ്പെടും.
അതേസമയം, ഭരണഘടന ബഞ്ചിന്റെ വിധിയ്‌ക്കെതിരെ റിട്ട് ഹര്‍ജി സമര്‍പ്പിച്ച ശൈലജ വിജയന്‍ ഇന്ന് വിധി നടപ്പാക്കാന്‍ സാവകാശം നല്‍കണമെന്ന് ആവശ്യപ്പെട്ടത് സുപ്രീം കോടതി പരിഗണിച്ചില്ല.
ശബരിമലയുമായി ബന്ധപ്പെട്ട വിഷയം ഭരണഘടനാ ബെഞ്ച് മാത്രമേ ഇനി പരിഗണിയ്ക്കൂ എന്ന നയം ചീഫ് ജസ്റ്റിസ് രാവിലെ തുറന്ന കോടതിയില്‍ വ്യക്തമാക്കി. ജനുവരി 22 ന് ഇതു സമ്പന്ധിച്ച് എല്ലാ കക്ഷികളെയും കേള്‍ക്കാം എന്നും അതുവരെ കാത്തുനില്‍ക്കാനും ചീഫ് ജസ്റ്റിസ് വിഷയം ഉന്നയിച്ച അഭിഭാഷകന്‍ മാത്യു നെടുമ്പാറയോട് ആവശ്യപ്പെട്ടു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here