സിഖ് വിരുദ്ധ കലാപം; ഒരാൾക്ക് വധ ശിക്ഷ; ഒരു പ്രതിക്ക് ജീവപര്യന്തം
സിഖ് വിരുദ്ധ കലാപക്കേസില്‍ ഒരാൾക്ക് വധശിക്ഷ. മറ്റൊരു പ്രതിയെ ജീവപര്യന്തം തടവിനും ശിക്ഷിച്ചു. ഡൽഹി മഹിപാൽപൂരിൽ രണ്ട് സിഖ് യുവാക്കളെ കൊലപ്പെടുത്തിയ കേസിലാണ് ഡൽഹി പട്യാല ഹൗസ്
കോടതിയുടെ വിധി. കലാപക്കേസുകളിലെ അന്വേഷണം എസ് ഐ ടി ഏറ്റെടുത്ത ശേഷമുള്ള ആദ്യ വിധിയാണ് ഇത്.
മുന്‍ പ്രധാനമന്ത്രി ഇന്ദിര ഗാന്ധിയുടെ വധത്തിന് പിന്നാലെ ഡല്‍ഹി മഹിപാല്‍പൂരില്‍ രണ്ട് സിഖ് യുവാക്കളെ കൊലപ്പെടുത്തിയ കേസിലാണ് വിധി. കേസില്‍ പ്രതികളായ യശ്പാല്‍ സിംഗ്, നരേഷ് റാവത്ത് എന്നിവര്‍ കുറ്റക്കാരാണെന്ന് കോടതി നേരത്തെ കണ്ടെത്തിയിരുന്നു. ഇതില്‍ യശ്പാല്‍ സിംഗിന് വധ ശിക്ഷയും, നരേഷ് റാവത്തിന് ജീവപര്യന്തം തടവുമാണ് ഇപ്പോള്‍ വിധിച്ചിരിക്കുന്നത്. ഇതേ കേസില്‍ തെളിവുകളില്ലെന്ന് പറഞ്ഞ് 1994ല്‍ ഡല്‍ഹി പോലീസ് അന്വേഷണം അവസാനിപ്പിച്ചിരുന്നു. എന്നാല്‍ സുപ്രീം കോടതി ഉത്തരവിന്‍റെ അടിസ്ഥാനത്തില്‍ രൂപീകരിച്ച പ്രത്യേക അന്വേഷണസംഘം നടത്തിയ പുനരന്വേഷണത്തിലാണ് പ്രതികള്‍ക്കെതിരെ തെളിവുകള്‍ കണ്ടെത്തിയത്. ഡല്‍ഹി പൊലീസ് തെളിവുകളില്ലെന്ന് പറഞ്ഞ് അന്വേഷണം
അവസാനിപ്പിച്ച 186 കേസുകളാണ് പ്രത്യേക അന്വേഷണ സംഘം അന്വേഷിക്കുന്നത്. ഇതില്‍ പ്രതികള്‍ ശിക്ഷിക്കപ്പെടുന്ന ആദ്യത്തെ കേസാണിത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here