മാത്യു ടി തോമസിനെ മാറ്റണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിയ്ക്ക് കത്ത് നല്‍കും

മാത്യു ടി തോമസിന് എതിരെ നിലപാട് കടുപ്പിച്ച് ദേശീയ നേതൃത്വം. മാത്യു ടി തോമസിനെ മാറ്റണം എന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിയ്ക്ക് ഇന്ന് തന്നെ കത്ത് കൈമാറും. രണ്ടര വര്‍ഷം കഴിയുമ്പോള്‍ മാറാമെന്നായിരുന്നു ധാരണയെന്നും ദേവഗൗഡ വ്യക്തമാക്കി. മാത്യു ടി തോമസിന്റെ മന്ത്രിസ്ഥാനത്തെ ചൊല്ലി ജെ.ഡി.എസില്‍ തര്‍ക്കം രൂക്ഷമാകുകയാണ്.
സംസ്ഥാന നേതൃത്വത്തിനുള്ളിലെ ഭിന്നത രൂക്ഷമാകുന്നതിനിടെയാണ് ഇപ്പോള്‍ സംസ്ഥാന നേതാക്കളെ എച്ച്.ഡി ദേവഗൗഡ ചര്‍ച്ചയ്ക്കായി വിളിച്ചത്. ബംഗളൂരുവിലാണ് കൂടിക്കാഴ്ച. ജനതാദള്‍ എസ്. (ജെഡിഎസ്) അധ്യക്ഷന്‍ കെ. കൃഷ്ണന്‍കുട്ടി, സി.കെ നാണു എന്നിവര്‍ ചര്‍ച്ചയ്ക്കായി ബംഗളൂരിവിലെത്തിയിരുന്നു. അതേസമയം, കൃഷ്ണന്‍കുട്ടിക്കൊപ്പം ചര്‍ച്ചയ്ക്ക് തയ്യാറല്ലെന്ന നിലപാടിലാണ് മന്ത്രി മാത്യു ടി തോമസ്. മന്ത്രിയെ മാറ്റുമെന്നാണ് പ്രതീക്ഷയെന്ന് എംഎല്‍എ സികെ നാണു പ്രതികരിച്ചിട്ടുണ്ട്.
മാത്യു ടി തോമസിനെ മന്ത്രിസ്ഥാനത്ത് നിന്ന് മാറ്റണമെന്ന് ഏറെക്കാലമായി പാർട്ടിക്കകത്ത് ആവശ്യം ഉയരുകയാണ്. പകരം കെ. കൃഷ്ണന്‍കുട്ടിയെ മന്ത്രിയാക്കണമെന്നാണ് ആവശ്യം. ദേശീയ നേതൃത്വത്തോട് പലപ്പോഴായി സംസ്ഥാനഘടകം ഇക്കാര്യം ആവശ്യപ്പെടുകയും ചെയ്തിരുന്നു. സംസ്ഥാന ഭാരവാഹി യോഗവും ഇതുസംബന്ധിച്ച് പ്രമേയം പാസാക്കി ദേവഗൗഡക്ക് നല്കിയിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ ദേശീയ നേതൃത്വത്തിന്റെ തീരുമാനം വൈകുകയായിരുന്നു. വിഷയത്തെച്ചൊല്ലി സംസ്ഥാനത്ത് തർക്കം മൂർച്ഛിക്കുന്നതിനിടെയാണ് പ്രശ്നം ചർച്ച ചെയ്യാന്‍ നേതാക്കളായ കെ. കൃഷ്ണന്‍കുട്ടി, സി.കെ നാണു, മാത്യു ടി തോമസ് എന്നിവരെ ദേവഗൗഡ ബംഗളൂരുവിലേക്ക് വിളിപ്പിച്ചത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here