മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഇതുവരെ എത്തിയത് 2683.18 കോടി

പ്രളയാനന്തര പുനര്‍നിര്‍മ്മാണത്തിന് കേന്ദ്രത്തില്‍ നിന്ന് വേണ്ടത്ര സഹായം ലഭിച്ചിട്ടില്ലെന്ന് ആവര്‍ത്തിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇന്ന് ഉച്ചകഴിഞ്ഞ് തിരുവനന്തപുരത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ മുഖ്യമന്ത്രി കണക്കുകള്‍ വിവരിച്ചു. നിയമസഭയിലും മുഖ്യമന്ത്രി ഇക്കാര്യങ്ങള്‍ വിശദീകരിച്ചു.
പ്രളയത്തിൽ 26,718 കോടി രൂപയുടെ നാശനഷ്ടമാണ് കേരളത്തിനുണ്ടായത്. 31000 കോടി രൂപ പുനർനിർമ്മാണത്തിന് വേണം. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി വഴി 2683.18 കോടി രൂപ ഇതുവരെ സമാഹരിക്കാൻ കഴിഞ്ഞു. ഇതിൽ നിന്ന് 1357.78 കോടി രൂപ വീടുകളുടെ നാശനഷ്ടങ്ങൾക്കായി ചിലവായി. കേന്ദ്രം 600 കോടി രൂപയാണ് ഇതുവരെ നൽകിയത്. ഇതിൽ പ്രളയ സമയത്ത് റേഷൻ ഇനങ്ങൾ നൽകിയതിനും, രക്ഷാപ്രവർത്തനത്തിന് വിമാനങ്ങൾ എത്തിയതിനുമായി 290.67 കോടി രൂപ കേന്ദ്രത്തിന് നൽകേണ്ടി വന്നുവെന്നും മുഖ്യമന്ത്രി നിയമസഭയിൽ ചട്ടം 300 പ്രകാരം നടത്തിയ പ്രസ്താവനയിൽ പറയുന്നു .
എസ്.ഡി.ആര്‍.എഫിലെ മുഴുവൻ തുക വിനിയോഗിച്ചാലും ബാധ്യതപ്പെട്ട തുക കൊടുത്ത് തീർക്കാൻ ഫണ്ട് പര്യാപ്തമല്ലെന്നാണ് മുഖ്യമന്ത്രി വ്യക്തമാക്കിയത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ കീഴിൽ വരുന്ന റോഡുകളുടെ പുനർനിർമ്മാണം, വീടുകളുടെ പുനർനിർമ്മാണം, ജീവനോപാധികളുടെ വീണ്ടെടുപ്പ് തുടങ്ങിയവയ്ക്കാണ് പുനർനിർമ്മാണത്തിൽ പ്രാധാന്യം നൽകുന്നത്. കുട്ടനാട് മറ്റ് പാരിസ്ഥിത ദുർബല മേഖലകൾ എന്നിവടങ്ങളുടെ സവിശേഷത കണക്കിലെടുത്ത് മാത്രമേ ഇനി പുനർനിർമ്മാണം നടത്തുവെന്നും മുഖ്യമന്ത്രി അറിയിച്ചു.
കൊച്ചിയുടെ സമഗ്രവികസനം, തിരുവനന്തപുരം കോഴിക്കോട് ജില്ലകളുടെ പശ്ചാത്തല സൗകര്യ വികസനം, അതൊടപ്പം 14 ജില്ലകളുടേയും അടിസ്ഥാന സൗകര്യ വികസനം എന്നിവയും പുനർനിർമാണത്തിന്റെ ഭാഗമായി ഉണ്ടാകുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here