യുഡിഎഫ് എംഎല്‍എമാരുടെ സത്യാഗ്രഹം അഞ്ചാം ദിവസത്തിലേക്ക്

ശബരിമല പ്രശ്നം ഉന്നയിച്ച് നിയമസഭാ കവാടത്തില്‍ മൂന്ന് യുഡിഎഫ് എംഎൽഎമാർ നടത്തുന്ന സത്യഗ്രഹ സമരം ഇന്ന് അഞ്ചാം ദിവസത്തിലേക്ക് കടന്നു. എംഎല്‍എമാര്‍ ഇന്ന് സത്യാഗ്രഹം അവസാനിപ്പിച്ചേക്കുമെന്ന് സൂചനയുണ്ട്. പ്രശ്ന പരിഹാരത്തിന് സ്പീക്കർ മുൻ കൈ എടുക്കണമെന്ന് ഇന്നലെ രമേശ് ചെന്നിത്തല ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇതുവരെ സ്പീക്കര്‍ ഈ വിഷയത്തില്‍ നടപടി എടുത്തിട്ടില്ല. ഈ വിഷയത്തില്‍ പ്രതിപക്ഷം ഇന്ന് സഭയില്‍ പ്രതിഷേധം ഉയര്‍ത്തിയേക്കും. വിഎസ് ശിവകുമാര്‍, പാറയ്ക്കല്‍ അബ്ദുളള, എന്‍ ജയരാജ് എന്നീ യുഡിഎഫ് എംഎല്‍എമാരാണ് നിയമസഭാ കവാടത്തില്‍ സത്യഗ്രഹം നടത്തുന്നത്.
ശബരിമലയിൽ ഏർപ്പെടുത്തിയ നിരോധനാജ‍്ഞ പിൻവലിക്കണമെന്നതുള്‍പ്പെടെ ആവശ്യപ്പെട്ടാണ് എംഎൽഎമാര്‍ സത്യാഗ്രഹം ഇരിക്കുന്നത്. ശബരിമല വിഷയത്തിൽ ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എ എൻ രാധാകൃഷ്ണന്‍റെ നിരാഹാര സമരവും അഞ്ചാം ദിവസത്തിലേക്ക് കടക്കുകയാണ്. സമരത്തിന് ഐക്യാദാർഢ്യമർപ്പിച്ച് മഹിളാ മോർച്ച പ്രവർത്തകർ ഇന്ന് സെക്രട്ടറിയേറ്റിലേക്ക് മാർച്ച് നടത്തുന്നുണ്ട്.
സംസ്ഥാനത്തെ കാര്‍ഷിക പ്രതിസന്ധി ഇന്ന് സഭയില്‍ ചര്‍ച്ച ചെയ്യാനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം. വിഷയം അടിയന്തര പ്രമേയമായി അവതരിപ്പിക്കാന്‍ പ്രതിപക്ഷം അവതരണാനുമതി തേടിയേക്കും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here