‘സ്മാർട്ട് സിറ്റി വിൽപ്പനയ്ക്ക്’ ! 24exclusive

കേരളത്തിന്‍റെ സ്വപ്ന പദ്ധതിയായ കൊച്ചി സ്മാർട്ട് സിറ്റി റിയൽ എസ്റ്റേറ്റ് കമ്പനികൾക്ക് തീറെഴുതാൻ നീക്കം. ഇതിനുള്ള ഡയറക്ടർ ബോർഡിന്‍റെ ശുപാർശ രണ്ടാഴ്ച മുൻപ് സർക്കാരിന് സമർപ്പിച്ചു. 29 ഏക്കർ ഭൂമി പ്രത്യേക സാമ്പത്തിക മേഖലയിൽ നിന്ന് ഒഴിവാക്കി നൽകണമെന്നാണ് കമ്പനിയുടെ ആവശ്യം.
ഐടി മേഖലയിൽ കേരളത്തിന്‍റെ തലവര മാറ്റുമെന്ന് പ്രതീക്ഷിച്ച സ്മാർട്ട് സിറ്റി പദ്ധതി പൂർണ പരാജയം. ഒരു ലക്ഷം പേർക്ക് തൊഴിലും 6.21 ദശലക്ഷം ചതുരശ്ര അടി ബിൽട്ട്അപ്പ് ഏരിയയും ലക്ഷ്യം വെച്ചിടത്ത് ഒന്നും കാര്യമായി നടന്നിട്ടില്ല. മൈക്രോ സോഫ്റ്റ് അടക്കമുള്ള കന്പനികളെ പ്രതീക്ഷിച്ചതും വെറുതെയായി .
കേരള സർക്കാരും ദുബായ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ടീകോം ഇൻവെസ്റ്റ്മെന്റ്സും സംയുക്തമായി കൊച്ചിയിൽ സ്ഥാപിക്കുന്ന പദ്ധതിയായിരുന്നു സ്മാര്‍ട് സിറ്റി. കൊച്ചി ഇൻഫ്രാസ്ട്രക്ചർ പ്രൈവറ്റ് ലിമിറ്റഡിനായിരുന്നു പദ്ധതി ചുമതല. സർക്കാരിന്റെ ഓഹരി പങ്കാളിത്തം പതിനാറ് ശതമാനമാണ്. മുതൽമുടക്കിന്റെ ബാക്കി 84 ശതമാനമാണ് ടീകോം നൽകുക. കൊച്ചി സ്മാർട്ട് സിറ്റിയിൽ സ്ഥാപിക്കുന്ന കെട്ടിടങ്ങളുടെ മൊത്തം വിസ്തൃതി 8.8 ദശലക്ഷം ചതുരശ്ര മീറ്ററാണ്. ഇതിലെ 60 ശതമാനം ഭാഗത്തും ഐ.ടി/ഐ.ടി അനുബന്ധസ്ഥാപനങ്ങളാകണം എന്നൊക്കെയായിരുന്നു ആദ്യം പുറത്ത് വന്ന വാര്‍ത്തകള്‍. തൊണ്ണൂറായിരം പേര്‍ക്ക് തൊഴില്‍ നല്‍കുമെന്നായിരുന്നു വാഗ്ദാനം. പദ്ധതിയ്ക്കായി പൊന്നും വില കൊടുത്ത് നിരവധി കുടുംബങ്ങളെ ഇവിടെ നിന്ന് മാറ്റി പാര്‍പ്പിക്കുകയും ചെയ്തു.
2007 നവംബർ 15-ന് പാട്ടക്കാരാറിൽ ടീകോം അധികൃതരുമായി ഒപ്പു വെച്ചു പിന്നീട് 2007 നവംബർ 16-ന് തറക്കല്ലിടുകയും ചെയ്തു. പദ്ധതിയുടെ ആദ്യഘട്ട ഉദ്ഘാടനം 2016 ഫെബ്രുവരി 20 ന് കൊച്ചിയിലാണ് നടന്നത്. പദ്ധതി എങ്ങനെയാണ് വിഭാവനം ചെയ്തത് അതിന് നേര്‍ വിപരീതമാണ് ഇപ്പോള്‍ ഇവിടെ നടക്കുന്നത്. ഐടി മേഖലയില്‍ വലിയ വിപ്ലവം സൃഷ്ടിക്കുമെന്നാണ് ആദ്യം അറിയിച്ചത്. അന്നത്തെ കരാറിന്റെ പരിപൂര്‍ണ്ണ ലംഘനമാണ് ഇപ്പോള്‍ നടക്കുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here