റനിൽ വിക്രമസിംഗെ വീണ്ടും ശ്രീലങ്കൻ പ്രധാനമന്ത്രിയായി അധികാരമേറ്റു

റനിൽ വിക്രമസിംഗെ വീണ്ടും ശ്രീലങ്കൻ പ്രധാനമന്ത്രിയായി അധികാരമേറ്റു . ഇതോടെ ശ്രീലങ്കയിൽ 51 ദിവസം നിലനിന്ന രാഷ്ട്രീയ അനിശ്ചിതത്വത്തിനാണ് തിരശ്ശീല വീണത്. സത്യപ്രതിജ്ഞ ചടങ്ങിൽ പ്രസിഡന്‍റ് മൈത്രിപാല സിരിസേന വിക്രമസിംഗെയ്ക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു . 2015ലാണ് വിക്രമസിംഗെയുടെ നേതൃത്വത്തിലുള്ള ഐക്യമുന്നണി സർക്കാർ അധികാരത്തിലെത്തിയത്. കഴിഞ്ഞ ഒക്ടോബർ 26 ന് റെനിൽ വിക്രമസിംഗയെ പുറത്താക്കി മഹിന്ദ രജപക്സെയെ മൈത്രിപാല സിരിസേന പ്രധാനമന്ത്രിയാക്കിയതാണ് ശ്രീലങ്കയിൽ രാഷ്ട്രീയ പ്രതിസന്ധിയുടെ ആരംഭം. സ്ഥിതി കൂടുതൽ വഷളായതോടെ പാർലമെന്റ് മരവിപ്പിച്ചുകൊണ്ട് സിരിസേന ഉത്തരവിറക്കി. 2019ലെ വാർഷിക ബജറ്റിന് മുന്നോടിയായി ശ്രീലങ്കൻ പാർലമെന്റ് നവംബർ 5ന് ചേരേണ്ടതായിരുന്നു. എന്നാൽ ഇതിനിടയിലാണ് പ്രസിഡന്റ് സിരിസേനയുടെ യുണൈറ്റഡ് പീപ്പിൾസ് ഫ്രീഡം അലയൻസ് അപ്രതീക്ഷിതമായി പിന്തുണ പിൻവലിച്ചത്. കാലാവധി പൂർത്തിയാക്കുന്നതിനു മുന്പ് പാർലമെന്റ് പിരിച്ചുവിട്ട പ്രസിഡന്‍റ് മൈത്രിപാല സിരിസേനയുടെ നടപടി ഭരണഘടനാ വിരുദ്ധമാണെന്ന് ശ്രീലങ്കൻ സുപ്രിംകോടതി വിധിച്ചു. വിക്രമസിംഗെയെ പ്രധാനമന്ത്രിയായി നിയമിക്കണമെന്ന കോടതി വിധി സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച ഹർജിയും സുപ്രിംകോടതി തള്ളി. ഇതോടെയാണ് രജപക്സെ രാജി സമർപ്പിച്ചത് .
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here