കെടിഡിഎഫ്‌സി-കെഎസ്ആർടിസി വായ്പാ തർക്കം; കെടിഡിഎഫ്‌സിയുടെ നിലപാടുകൾ ശരിവച്ച് ഓഡിറ്റ് റിപ്പോർട്ട്
കെടിഡിഎഫ്‌സി കെഎസ്ആർടിസി വായ്പാ തർക്കത്തിൽ കെടിഡിഎഫ്‌സിയുടെ നിലപാടുകൾ ശരിവച്ച് ഓഡിറ്റ് റിപ്പോർട്ട്. സർക്കാർ നിയോഗിച്ച ഓഡിറ്റർമാരാണ് നിർണായക കണ്ടെത്തൽ നടത്തിയത്. കോടിക്കണക്കിന് രൂപയുടെ പ്രാഥമിക രേഖകൾ പോലും കെഎസ്ആർടിസിയിൽ ലഭ്യമല്ലെന്ന് ഓഡിറ്റ് റിപ്പോർട്ട് വ്യക്തമാക്കുന്നു.
കെ.ടി.ഡി.എഫ്.സി. യിൽ നിന്നും കെഎസ്ആർടിസി എടുത്ത വായ്പയുടെ തിരിച്ചടവ് സംബന്ധിച്ച് തർക്കം രൂക്ഷമായ സാഹചര്യത്തിലാണ് സർക്കാർ ഇടപെട്ടത്. ഗതാഗത മന്ത്രിയുടെ നിർദ്ദേശപ്രകാരം സത്യാവസ്ഥ കണ്ടെത്താൻ ഓഡിറ്റ് ഏജൻസിയെ നിയോഗിച്ചു.പരിശോധന പൂർത്തിയാക്കി ഓഡിറ്റർമാർ സമർപ്പിച്ച റിപ്പോർട്ടിലാണ് ഗൗരവമായ കണ്ടെത്തലുള്ളത്.കോടികളുടെ ലോൺ സംബന്ധിച്ച് പ്രാഥമികമായ കണക്കുകൾ പോലും കെഎസ്ആർടിസിയിൽ ലഭ്യമല്ലെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.2008 മുതൽ 2017 വരെയുള്ള കാലത്തെ ലോൺ അക്കൗണ്ടുകളുടെ കോപ്പികൾ പോലും കെഎസ്ആർടിസി യുടെ പക്കൽ ഇല്ല. ലോൺ തിരിച്ചടവിന്റെ ജനറൽ ലെഡ് ജർ ബുക്കോ, ബാങ്കിൽ പണം തിരിച്ചടച്ചതിന്റെ രേഖകളോ കെഎസ്ആർടിസിയുടെ കയ്യിലില്ല .പരിശോധനയോട് പല ഘട്ടത്തിലും കെഎസ്ആർടിസി ഉദ്യോഗസ്ഥർ സഹകരിച്ചില്ല. ആവശ്യമായ രേഖകൾ ലഭ്യമല്ലാത്തതു കൊണ്ട് തന്നെ പരിശോധനയഥാവിധി പൂർത്തിയാക്കാൻ കഴിഞ്ഞിട്ടില്ലെന്ന് ഓസിറ്റ് റിപ്പോർട്ട് വ്യക്തമാക്കുന്നു. അതേ സമയം 333.36 കോടി രൂപ ലഭിക്കാനുണ്ടെന്ന കെടിഡിഎഫ്‌സിയുടെ വാദം ശരിവയ്ക്കുന്നതാണ് റിപ്പോർട്ട്. സൂക്ഷ്മമായ പരിശോധനയുടെ അഭാവത്തിലും കെടിഡിഎഫ്‌സി നൽകിയ രേഖകൾ പ്രകാരമാണ് ഓഡിറ്റർമാർ പരിശോധന പൂർത്തിയാക്കിയത്.സർക്കാർ നിർദ്ദേശപ്രകാരമുള്ള പരിശോധനയായിട്ടു കൂടി കെഎസ്ആർടിസി യുടെ ഭാഗത്ത് നിന്നും വേണ്ടത്ര സഹകരണമുണ്ടായില്ലെന്നും റിപ്പോർട്ട് കുറ്റപ്പെടുത്തുന്നു. കെഎസ്ആർടിസി യുടെ ധനവിനിയോഗത്തിലെ കെടുകാര്യസ്ഥതയും കുത്തഴിഞ്ഞ അവസ്ഥയും ചൂണ്ടിക്കാട്ടുന്നതാണ് ഓഡിറ്റ് റിപ്പോർട്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here