ശബരിമല സമരം ദേശീയ തലത്തിലേക്ക് വ്യാപിപ്പിച്ച് ആർഎസ്എസ്

ശബരിമല സമരം ദേശീയ തലത്തിലേക്ക് വ്യാപിപ്പിച്ച് ആർഎസ്എസ്. ബംഗളൂരുവിൽ നടന്ന ഹിന്ദു സംഘടനാ നേതൃ യോഗത്തിൽ ശബരിമല ദേശീയ കർമ സമിതിക്ക് രൂപം നൽകി. മാതാ അമൃതാനന്ദമയി, മുൻ ഡിജിപി ടി.പി. സെൻകുമാർ എന്നിവർ ഉൾപ്പെടുന്നതാണ് സമിതി.
ശബരിമല വിഷയം പരമാവധി കത്തിച്ച് നിർത്തുകയെന്ന ലക്ഷ്യത്തോടെയാണ് ദേശീയ തലത്തിലേക്ക് ആർഎസ്എസ് പ്രക്ഷോഭം വ്യാപിപ്പിക്കുന്നത്. മാതാ അമൃതാനന്ദമയി, കാഞ്ചി ശങ്കരാചാര്യ വിജയേന്ദ്ര സരസ്വതി, പന്തളം കൊട്ടാര പ്രതിനിധി ശശികുമാര വർമ്മ എന്നിവർ രക്ഷാധികാരികളായി ശബരിമല ദേശീയ കർമസമിതിക്ക് രൂപം നൽകിക്കഴിഞ്ഞു. കർണാടക ഹൈക്കോടതി റിട്ട. ജഡ്ജി എൻ. കുമാർ ആണ് സമിതിയുടെ ദേശീയ അദ്ധ്യക്ഷൻ.
മുൻ ഡിജിപി ടി.പി. സെൻകുമാർ, മുൻ പിഎസ്‌സി ചെയർമാനും സംസ്‌കൃത സർവകലാശാല വൈസ് ചാൻസലറുമായിരുന്ന ഡോ. കെ.എസ്. രാധാകൃഷ്ണൻ എന്നിവരും സംഘപരിവാർ പ്രക്ഷോഭ സംഘടനയുടെ ഭാഗമായുണ്ട്. ശബരിമല ദേശീയ കർമസമിതിയുടെ ഉപാദ്ധ്യക്ഷൻമാരാണ് ഇരുവരും.
പിണറായി സർക്കാരിനെതിരായി നടത്തപ്പെടുന്ന സംഘപരിവാർ ദേശീയ പ്രക്ഷോഭത്തിൽ സെൻകുമാറിന്റെ സാന്നിദ്ധ്യം ശ്രദ്ധേയമാണ്. മാത്രമല്ല വിഷയത്തിൽ ഇതുവരെ പരസ്യ പ്രതികരണങ്ങൾക്ക് മുതിരാതിരുന്ന അമൃതാനന്ദമയീ മഠത്തിന്റെ നിലപാടും വ്യക്തമാക്കപ്പെടുകയാണ്. രാജ്യത്തിന്റെ പലഭാഗത്ത് നിന്നും യുവതികളെത്തുന്നതിനാൽ പ്രക്ഷോഭം ദേശീയ തലത്തിലേക്ക് വ്യാപിപ്പിക്കണമെന്ന ആവശ്യം ശബരിമല കർമസമിതി ആർഎസ്എസ് മുൻപാകെ നേരത്തെ വച്ചിരുന്നു. ഒപ്പം സംസ്ഥാന സർക്കാരിനെ ദേശീതലത്തിൽ ഒറ്റപ്പെടുത്തുന്നതിനും ദേശീയ പ്രക്ഷോഭം ഉപകരിക്കുമെന്നാണ് ആർഎസ്എസ് വിലയിരുത്തൽ.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here