സൂര്യനെല്ലി കേസിൽ താൻ കുടുങ്ങണമെന്ന് ഉമ്മൻ ചാണ്ടി ആഗ്രഹിച്ചു; ട്വന്റിഫോറിനോട് വെളിപ്പെടുത്തി പി.ജെ കുര്യൻ
![](https://www.twentyfournews.com/wp-content/uploads/2018/12/pj-kurien.png?x93056)
ഉമ്മൻചാണ്ടിക്കെതിരെ തുറന്ന ഏറ്റുമുട്ടൽ പ്രഖ്യാപിച്ച് പി.ജെ കുര്യൻ. സൂര്യനെല്ലി കേസിൽ താൻ കുടുങ്ങണമെന്ന് ഉമ്മൻ ചാണ്ടി ആഗ്രഹിച്ചു. തന്നെ പ്രതിയാക്കാൻ ചരടുവലിച്ച പൊലീസ് ഉദ്യോഗസ്ഥനെ ഉമ്മൻ ചാണ്ടി സഹായിച്ചു. തനിക്ക് രാജ്യസഭാ സീറ്റ് നിഷേധിക്കാൻ ഉമ്മൻ ചാണ്ടി ഗൂഢാലോചന നടത്തിയെന്നും പി.ജെ കുര്യൻ ആരോപിച്ചു. ട്വന്റിഫോറുമായി നടത്തിയ പ്രത്യേക അഭിമുഖത്തിലാണ് പി.ജെ കുര്യൻ ഉമ്മൻചാണ്ടിക്കെതിരെ ഗുരുതരമായ വെളിപ്പെടുത്തൽ നടത്തിയത്.
സൂര്യനെല്ലിക്കേസിൽ താൻ നിരപരാധിയാണെന്നും തന്നെ പ്രതിയാക്കാൻ ഒരു പോലീസ് ഉദ്യോഗസ്ഥൻ ഗൂഡാലോചന നടത്തിയെന്നും പിജെ കുര്യൻ പറഞ്ഞു. ഗൂഢാലോചന നടത്തിയ ഉദ്യോഗസ്ഥന്, ഉമ്മൻ ചാണ്ടി മുഖ്യമന്ത്രി ആയിരുന്നപ്പോൾ ഉയർന്ന തസ്തികയിൽ നിയമനം നൽകിയെന്നും നിയമനത്തെ താൻ എതിർത്തെങ്കിലും ഉമ്മൻ ചാണ്ടി വഴിപ്പെട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
ഉദ്യോഗസ്ഥനോട് ഉമ്മൻ ചാണ്ടിക്ക് കടപ്പാടുണ്ടെന്നു കരുതുന്നതായും അദ്ദേഹം പറഞ്ഞു. ഉമ്മൻ ചാണ്ടി മന്ത്രി സഭയിലെ ഒരു കോൺഗ്രസ് മന്ത്രി സൂര്യനെല്ലിക്കേസ് പുനർജ്ജീവിപ്പിക്കാൻ ശ്രമിച്ചു. വീണ്ടും അന്വേഷണം ആവശ്യപ്പെട്ടു സുപ്രീം കോടതിയിൽ നൽകിയ ഹർജിക്കു പിന്നിൽ കോൺഗ്രസ് മന്ത്രിയുടെ പ്രേരണ. മന്ത്രിക്കെതിരെ തെളിവ് സഹിതം പരാതി നൽകിയിട്ടും ഉമ്മൻ ചാണ്ടി ഇടപെട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
സൂര്യനെല്ലിക്കേസിൽ ജി. രാമൻ നായർ, പി. കരുണാകരൻ എം. പി. കരുണാകരൻ എം പി ക്കെതിരെ നൽകിയ മാനനഷ്ടക്കേസ് ഉമ്മൻ ചാണ്ടി ഇടപെട്ടു പിൻവലിച്ചു. കേസ് പിൻവലിച്ചത് തന്നോടുള്ള പ്രതികാര നടപടിയെന്നും പി. ജെ കുര്യയൻ. രാജ്യസഭ സീറ്റു വിഭജനത്തിൽ ഉമ്മൻ ചാണ്ടി ഗൂഢാലോചന നടത്തി. സീറ്റ് മാണിഗ്രൂപിനെ അടിച്ചേൽപ്പിച്ചു.;മാണിഗ്രൂപ്പ് രാജ്യസഭ സീറ്റ് ആവശ്യപ്പെട്ടിരുന്നില്ല എന്ന് ജോസ് കെ മാണി വെളിപ്പെടുത്തിയിട്ടുണ്ട്. തന്നോടും ജോസ് കെ മാണി ഇക്കാര്യം തുറന്നു പറഞ്ഞു. നാണം കെടുത്തി സീറ്റ് നിഷേധിക്കാൻ ഉമ്മൻ ചാണ്ടി ശ്രമിച്ചു. യുവ എം എൽ എ മാരെ കൊണ്ട് അപമാനിച്ചു.
ഉമ്മൻ ചാണ്ടി രാഹുൽ ഗാന്ധിയെയും തെറ്റിദ്ധരിപ്പിച്ചു. മാണി ഗ്രൂപ്പിന് രാജ്യസഭാ സീറ്റ് നൽകിയാൽ തിരഞ്ഞെടുപ്പിൽ നാലു ലോക് സഭാസീറ്റ് അധികം കിട്ടുമെന്ന് പറഞ്ഞ് രാഹുൽ ഗാന്ധിയെ തെറ്റിദ്ധരിപ്പിച്ചു. രാജ്യസഭാസീറ്റ് നല്കിയിട്ടില്ലായിരുന്നുവെങ്കിലും മാണി ഗ്രൂപ്പ് യൂ ഡി എഫിൽ തുടരുമായിരുന്നു. രാജ്യസഭാ സീറ്റ് നിഷേധത്തിലൂടെ കോൺഗ്രസിന് ലഭിക്കുമായിരുന്ന രാജ്യസഭാ ഉപാധ്യക്ഷസ്ഥാനം ഉമ്മൻ ചാണ്ടി ഇല്ലാതാക്കിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here