കാസർകോട് ആക്രമണത്തിന് ഭ്രാന്തന്മാരെന്ന് മന്ത്രി തോമസ് ഐസക്
കാസര്‍കോട് ചേറ്റുകുണ്ടില്‍ ആക്രമണം അഴിച്ച് വിട്ടത് ഭ്രാന്തന്മാരെന്ന് മന്ത്രി തോമസ് ഐസക്. വനിതാ മതിൽ പരാജയപ്പെടുത്താനുള്ള ബി ജെ പി ശ്രമം പരാജയപ്പെട്ടപ്പോഴാണ് അക്രമണം നടത്തിയതെന്നും മന്ത്രി ആരോപിച്ചു.
വനിതാ മതിലിനായി അണിചേര്‍ന്നവരെ ചേറ്റുകുണ്ടില്‍ പ്രതിഷേധക്കാര്‍ അനുവദിച്ചില്ല. അതിന് പിന്നാലെയാണ് സംഘര്‍ഷം ഉണ്ടായത്. ഒരു വിഭാഗം ബിജെപി – ആര്‍എസ്എസ് പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി റോഡ് കയ്യേറി. സ്ഥലത്ത് കല്ലേറ് നടന്നു. ഈ ദൃശ്യങ്ങള്‍ പകര്‍ത്തിയ ട്വന്റിഫോര്‍ വാര്‍ത്താ സംഘത്തിന് നേരെ ബിജെപി ആര്‍എസ്എസ് പ്രവര്‍ത്തകര്‍ ആക്രമണം നടത്തി. റെയില്‍ പാളത്തിന് സമീപത്തെ പുല്ലില്‍ പ്രതിഷേധക്കാര്‍ തീയിട്ടിരുന്നു. ഈ ദൃശ്യങ്ങള്‍ പകര്‍ത്തിയ ക്യാമാറാമാന്‍ രഞ്ജിത്തിനെ അക്രമികള്‍ വളഞ്ഞിട്ട് ആക്രമിക്കുകയും. ക്യാമറയിലെ ദൃശ്യങ്ങള്‍ പകര്‍ത്തിയ കാര്‍ഡ് കൈക്കലാക്കുകയും ചെയ്തു.
കാസർകോട് ആക്രമണത്തില്‍ അപലപിച്ച് മന്ത്രി ഇ പി ജയരാജനും രംഗത്ത് എത്തി. നേതാക്കളുടെ പ്രസ്താവന തള്ളി ബി ജെ പി കുടുംബങ്ങളിലെ സ്ത്രീകളും വനിതാ മതിലിൽ അണിചേർന്നതിന്റെ അമർഷമാണിതെന്നും മന്ത്രി പറഞ്ഞു. കാസർകോട്ട് നടന്നത് ഹീനമായ ആക്രമണമെന്ന് നവോത്ഥാന സംരക്ഷണ സമിതി സംസ്ഥാന കൺവീനറും കെ പി എം എസ് നേതാവുമായ പുന്നല ശ്രീകുമാർ. തുടക്കം മുതൽ വനിതാ മതിലിനെ പരാജയപ്പെടുത്താൻ ബി ജെ പി ശ്രമിക്കുകയായിരുന്നെന്നും പുന്നല ശ്രീകുമാർ പറഞ്ഞു
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here