സൗദിയിൽ ചെറുകിട സ്ഥാപനങ്ങൾക്ക് ലെവി അടയ്ക്കുന്നതിൽ ഏർപ്പെടുത്തിയിരുന്ന ഇളവ് അവസാനിപ്പിക്കുന്നു
സൗദിയിൽ ചെറുകിട സ്ഥാപനങ്ങൾക്ക് ലെവി അടയ്ക്കുന്നതിൽ ഏർപ്പെടുത്തിയിരുന്ന ഇളവ് അവസാനിപ്പിക്കുന്നു. ഇളവ് കാലാവധി അവസാനിക്കുന്ന സാഹചര്യത്തിലാണ് ഈ തീരുമാനം. മലയാളികൾ ഉൾപ്പെടെ നിരവധി വിദേശികളുടെ സാമ്പത്തിക ബാധ്യത ഇതുമൂലം വർധിക്കും.
പത്തിൽ താഴെ ജീവനക്കാരുള്ള സ്ഥാപനങ്ങൾക്കാണ് ലെവിയിൽ ഇളവ് അനുവദിച്ചിരുന്നത്. ഈ സ്ഥാപനങ്ങളിലെ നാല് വരെ തൊഴിലാളികളിൽ നിന്ന് ലെവി ഈടാക്കിയിരുന്നില്ല. സ്ഥാപനമുടമയായ സ്വദേശി കൂടി ജോലി ചെയ്യുന്ന സ്ഥാപനങ്ങൾക്കാണ് ഇളവ് നൽകിയിരുന്നത്. എന്നാൽ ഈ ഇളവ് നാല് മാസം കൊണ്ട് നിർത്തലാക്കുമെന്നാണ് സൂചന. അഞ്ച് വർഷത്തേക്കായിരുന്നു ഇളവ് നൽകിയതെന്നും ഈ കാലാവധി ഏപ്രിൽ അവസാനത്തോടെ അവസാനിക്കുമെന്നും തൊഴിൽ മന്ത്രാലയം വക്താവ് അറിയിച്ചു. 2014 ലാണ് വിദേശ തൊഴിലാളികൾക്ക് ലെവി പ്രാബല്യത്തിൽ വന്നത്. ഒമ്പതിൽ കൂടുതൽ ജീവനക്കാരുള്ള സ്ഥാപനങ്ങളിൽ സൗദി ജീവനക്കാരുടെ എണ്ണത്തെക്കാൾ കൂടുതലുള്ള ഓരോ വിദേശിക്കും പ്രതിമാസം ഇരുനൂറ് റിയാൽ വീതമായിരുന്നു നേരത്തെ ലെവി ഈടാക്കിയിരുന്നത്. എന്നാൽ പിന്നീട് എല്ലാ വിദേശ തൊഴിലാളികൾക്കും ലെവി ബാധമാക്കി. ചെറുകിട സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന പതിനായിരക്കണക്കിന് മലയാളികൾക്ക് ഇതുവരെ ലെവിയിൽ ഇളവ് ലഭിച്ചിരുന്നു. ഇളവ് നിർത്തലാക്കുന്നതോടെ ഈ തൊഴിലാളികൾക്ക് സാമ്പത്തിക ബാധ്യത വർധിക്കും. സ്‌പോൺസറാണ് നിയമപ്രകാരം ലെവി അടയ്‌ക്കേണ്ടത് എങ്കിലും പല സ്ഥാപനങ്ങളും മുഴുവനായോ ഭാഗികമായോ ഈ തുക തൊഴിലാളികളിൽ നിന്നും ഈടാക്കുന്നുണ്ട്. ജനറൽ ഓർഗനൈസേഷൻ ഫോർ സോഷ്യൽ ഇൻഷൂറൻസിൻറെ റിപ്പോർട്ട് പ്രകാരം പത്തിൽ താഴെ ജീവനക്കാരുള്ള 3,19,821 സ്ഥാപനങ്ങൾ രാജ്യത്തുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here