ജീവനക്കാരുടെ ആർ.എസ്.എസ് പ്രവർത്തനം വിലക്കുന്ന ഉത്തരവ് കേന്ദ്രസർക്കാർ ഉടൻ പിൻവലിയ്ക്കും; 24 Exclusive
ജീവനക്കാരുടെ ആർ.എസ്.എസ് പ്രവർത്തനം വിലക്കുന്ന ഉത്തരവ് കേന്ദ്രസർക്കാർ ഉടൻ പിൻവലിയ്ക്കും. പേഴ്സണൽ മന്ത്രാലയം ഉത്തരവ് പിൻവലിയ്ക്കാൻ നടപടികൾ ആരംഭിച്ചു. ബി.എം.എസ്സിന്റെ ഭാഗമായ ജീവനക്കാരുടെ സംഘടന പ്രധാനമന്ത്രിയ്ക്ക് നൽകിയ നിവേദനത്തിന്റെ അടിസ്ഥാനത്തിലാണ് നടപടികൾ .
1964 ലെ സർവ്വീസ് ചട്ടം 12 ബി അനുസരിച്ച് കേന്ദ്രസർക്കാർ ജീവനക്കാർക്ക് ആർ.എസ്.എസ്സ് , ജമാ അത്ത ഇസ്ലാമി അംഗത്വമോ പ്രവർത്തനമോ പാടില്ല. ഇതിലെ ആർ.എസ്.എസ് പ്രവർത്തനം വിലക്കുന്ന നിർദേശമാണ് റദ്ദാക്കാൻ നടപടികൾ ആരംഭിച്ചത്. ബി.എം.എസ്സിൽ അഫിലിയേറ്റ് ചെയ്തിട്ടുള്ള ഗവൺമെന്റ് എംപ്ലോയിസ് നാഷണൽ ഫെഡറേഷനെന്ന സംഘടനയുടെ നിവേദനത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി.
2010 ഒക്ടോബർ 20 ന് ലഭിച്ച നിവേദനം പ്രധാനമന്ത്രി പേഴ്സണല്‍ മന്ത്രാലയത്തിന് അനുകൂല നടപടികൾ സ്വീകരിയ്ക്കാൻ നിർദേശിച്ച് കൈമാറിയിരുന്നു. നിലവിൽ കേന്ദ്രസർക്കാർ ജീവനക്കാർക്ക് ആർ.എസ്.എസ്സിൽ പ്രവർത്തിയ്ക്കാനുള്ള നിയന്ത്രണം നീക്കണമെന്നായിരുന്നു നിവേദനത്തിലെ പ്രധാന ആവശ്യം. ഇതിന്റെ അടിസ്ഥാനത്തിൽ വിലക്ക് നീക്കുന്നതിനായുള്ള പ്രാരംഭ നടപടികൾ ഇതിനകം പൂർത്തിയാക്കിയതായ് പഴ്സണൽ മന്ത്രാലയത്തിലെ ചില ഉന്നത ഉദ്യോഗസ്ഥർ 24 നോട് സ്ഥിരീകരിച്ചു.
ജീവനക്കാർക്ക് ആർ.എസ്.എസ് അംഗമാകാൻ നിലവിലുള്ള വിലക്ക് നീക്കാൻ അടിസ്ഥാനമായ് നിവേദനം ചൂണ്ടിക്കാട്ടുന്ന നിലപാടുകളോട് യോജിച്ചാണ് പഴ്സണൽ മന്ത്രാലയത്തിന്റെ നടപടി. ജീവനക്കാരുടെ ശാരീരിക മാനസിക ശാക്തീകരണത്തിന് ആർ.എസ്.എസ്സ് പ്രവർത്തനം ഗുണകരമാകും എന്ന നിവേദനത്തിലെ നിലപാടിനെയാണ് ഇതിനായ് തയ്യാറാക്കിയ റിപ്പോർട്ടിൽ മന്ത്രാലയം പ്രധാനമായും പിന്തുണച്ചിട്ടുള്ളത് എന്നാണ് സൂചന.
ആർ.എസ്.എസ്സിന് ന്യൂന പക്ഷ പതിപ്പ് ഉണ്ടെന്നും അതുകൊണ്ട് തന്നെ സംഘടനയിലെ പ്രവർത്തനം മതേതര നിലപാടിന് മാറ്റം വരുത്തില്ല എന്ന നിലപാടും പഴ്സണൽ മന്ത്രാലയം അംഗീകരിയ്ക്കുന്നു. റിപ്പോർട്ടിന്മേലുള്ള നടപടികൾ പൂർത്തികരിക്കുക പേഴ്സണൽ കാര്യമന്ത്രി ജിതേന്ദ്രസിംഗാണ്. ഇപ്പോഴത്തെ സാഹചര്യത്തിൽ എതാനും ആഴ്ചകൾക്കുള്ളിൽ നടപടികൾ പൂർത്തിയാക്കി കേന്ദ്രസർക്കാർ ജീവനക്കാർക്ക് ആർ.എസ്.എസ് പ്രപർത്തനം അനുവദിയ്ക്കുന്ന ഉത്തരവ് പുറത്തിറങ്ങും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here