‘അതും ടീച്ചര്‍ കട്ടെടുത്തോ?’; ദീപ നിശാന്തിനെതിരെ വീണ്ടും കോപ്പിയടി ആരോപണം

കേരളവര്‍മ്മ കോളേജിലെ അധ്യാപികയും എഴുത്തുകാരിയുമായ ദീപ നിശാന്തിനെതിരെ വീണ്ടും കോപ്പിയടി ആരോപണം. ദീപ നിശാന്തിന്റെ ഫേസ്ബുക്ക് അക്കൗണ്ടിലെ ബയോ ആയി നല്‍കിയിരിക്കുന്നത് കേരളവര്‍മ്മ കോളേജിലെ പൂര്‍വ്വ വിദ്യാര്‍ത്ഥി എഴുതിയ കവിതയിലെ വരികളാണെന്നതാണ് പുതിയ ആരോപണം.
Read More: ‘കട്ടതാണെന്ന് സിംപിളായിട്ട് പറഞ്ഞാല്‍ പോരേ?’; ദീപാ നിശാന്തിനെ ട്രോളി സോഷ്യല്‍ മീഡിയ
യുവജനോത്സവത്തില്‍ വിദ്യാര്‍ത്ഥി എഴുതിയ കവിതയിലെ വരികള്‍ കടപ്പാട് നല്‍കാതെ മോഷ്ടിച്ചു എന്ന ആരോപണം ആദ്യം ഉന്നയിച്ചിരിക്കുന്നത് കേരളവര്‍മ്മ കോളേജിലെ വിദ്യാര്‍ത്ഥിനിയായിരുന്ന സംഗീതയാണ്. ശരത് ചന്ദ്രന്‍ എന്ന യുവകവിയുടെ വരികള്‍ അറിയപ്പെടുന്ന എഴുത്തുകാരിയായ ദീപ നിശാന്ത് സ്വന്തമെന്ന രീതിയില്‍ നല്‍കിയത് ധാര്‍മ്മികതയ്ക്ക് നിരക്കുന്നതല്ലെന്നും ഫേസ്ബുക്കില്‍ സംഗീത കുറിച്ചു. ഈ വിവാദത്തില്‍ ദീപ നിശാന്തിന്റെ ഭാഗത്തുനിന്ന് പ്രതികരണമൊന്നും വന്നിട്ടില്ല. എന്നാല്‍, ഫേസ്ബുക്ക് ബയോയില്‍ നിന്ന് ഈ വരികള്‍ ദീപ നിശാന്ത് ഒഴിവാക്കിയിട്ടുണ്ട്. “പട്ടടത്തീ കെട്ടുപോകിലും പോകട്ടെ, മഴയത്തു വേണം മടങ്ങാന്‍…”എന്നതാണ് ബയോയിലെ വരികള്‍.
സംഗീതയുടെ ഫേസ്ബുക്ക് പോസ്റ്റ് പൂര്‍ണ്ണരൂപം:
Deepa Nisanth teacher ഈ വരികൾ താങ്കളുടെ ബയോ ആയി കണ്ടത് കൊണ്ട് തന്നെ ആണ് ഞാൻ ഈ പോസ്റ്റ് ഇട്ടതു, ഞാൻ കേരളവര്മയില് പഠിക്കുമ്പോൾ കേട്ട് പരിചയിച്ച ഈ വരികൾ താങ്കളുടേത് അല്ലെന്നു എനിക്ക് ഉറപ്പായിരുന്നു . അത് ശരത് ചന്ദ്രൻ എഴുതിയതാണെന്ന് ഒരു ഉറപ്പിനാണ് ഞാൻ ഇവിടെ പോസ്റ്റ് ചെയ്തത് . താങ്കളെ ഫോളോ ചെയ്യുന്ന പലരും അത് താങ്കളുടേതായി തെറ്റുധരിക്കുന്നു എന്നതും ഈ പോസ്റ്റിനു കാരണമായി . തെറ്റുധരിച്ചവരുടെ ദാരണ മാറിക്കോട്ടെ ടീച്ചറെ, താങ്കളെ പോലെ പ്രശസ്തയായ , എഴുത്തുകാരി കൂടി ആയ ഒരു വ്യക്തി , അറിയപ്പെടാത്ത ഒരു യുവ കവി, കോളേജ് പഠനകാലത്ത് , ഉയുവജനോത്സവത്തോടനുബന്ധിച്ച മത്സരത്തിൽ എഴുതിയ ഒരു കവിതയിലെ രണ്ടു വരികൾ എടുത്ത് ബയോ ആകുബോൾ , താങ്കളെ ഫോളോ ചെയ്യുന്ന ആരാധകർ അത് മാം എഴുതിയത് ആണെന്ന് വിചാരിച്ചെങ്കിൽ അത് അവരുടെ പ്രശ്നം എന്ന് പറഞ്ഞു ഒഴിയുന്നത് ധാര്മികതകയല്ല . ആശാനും onv ഒന്നുമല്ലാ ഇതെഴുതിയത് , ഈ വരികൾ എഴുതിയ, താങ്കൾ പഠിച്ച, ഇപ്പോൾ പഠിപ്പിക്കുന്ന അതെ കേരള വർമയിൽ ( 2005 – 2008 ഫിസിക്സ് ബാച്ച് ) പഠിച്ച ശരത് ചന്ദ്രന് അദ്ദേഹത്തിന്റെ കവിതയുടെ ക്രെഡിറ്റ് ഒരു സാഹിത്യകാരിയും , സാഹിത്യ അധ്യാപികയുമായ താങ്കൾ കൊടുക്കും എന്ന് ഞാൻ വിശ്വസിക്കുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here