മുനമ്പം മനുഷ്യക്കടത്ത്; കൂടുതല്‍ അറസ്റ്റുണ്ടായേക്കും
മുനമ്പത്ത് നിന്നും മത്സ്യ ബന്ധന ബോട്ടിൽ ആളെ കടത്തിയെന്ന സംശയിക്കുന്ന സംഭവത്തിൽ കൂടുതല്‍ അറസ്റ്റുകൾക്ക് സാധ്യത. ബോട്ട് വാങ്ങിയ അനിലിന്‍റെ അറസ്റ്റാകും പോലീസ് ആദ്യം രേഖപ്പെടുത്തുക ഇയാളെ കഴിഞ്ഞ മൂന്ന് ദിവസമായി പോലീസ് ചോദ്യം ചെയ്യുകയാണ്. സംഭവത്തിൽ ഇയാൾക്ക് പങ്കില്ലെന്ന് ആവർത്തിച്ച് പറയുമ്പോഴും ഇക്കാര്യം അന്വേഷണ സംഘം മുഖവിലയ്ക്കെടുത്തിട്ടില്ല. ഇയാളുടെ സഹായി ശ്രീകാന്തനായി പോലീസ് തിരച്ചിൽ തുടരുകയാണ്.
ശ്രീകാന്തന്റെ കോവളം വെങ്ങാനൂരിലെ വീട്ടിൽ പോലീസ് ഇന്നലെ രാത്രി തിരച്ചിൽ നടത്തിയിരുന്നു. അടഞ്ഞുകിടന്ന വീട് കുത്തിത്തുറന്നായിരുന്നു പരിശോധന. പാസ്പോർട്ട്, നിരവധി തിരിച്ചറിയൽ രേഖകൾ ,രണ്ടു മൊബൈൽ ഫോണുകൾ എന്നിവ പോലീസ് പിടിച്ചെടുത്തു. രാത്രി 7.30 നു തുടങ്ങിയ പരിശോധന ഒന്നര മണിക്കൂർ നീണ്ടു. വിഴിഞ്ഞം പോലീസിന്റെ സഹായത്തോടെ കുന്നത്തുനാട് എസ്.ഐ ദിലീഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് തെരച്ചിൽ നടത്തിയത്. സി.സി.ടി.വി ദൃശ്യങ്ങൾ സ്റ്റോർ ചെയ്യുന്ന ഹാർഡ്‌ഡിസ്ക്കും പിടിച്ചെടുത്തിട്ടുണ്ട്.
മുനമ്പം മനുഷ്യക്കടത്ത് കേസിലെ മുഖ്യ പ്രതിയാണ് ചെന്നൈ തിരുവള്ളൂർ സ്വദേശിയായ ശ്രീകാന്തൻ. ഇയാൾ തിരുവനന്തപുരം വെങ്ങാനൂരിൽ വാടകക്ക് താമസിച്ചു വരികയായിരുന്നു. ശ്രീകാന്തനും തിരുവനന്തപുരം പനങ്ങോട് സ്വദേശിയായ അനിൽകുമാറും ചേർന്നാണ് മനുഷ്യക്കടത്തിന് ഉപയോഗിച്ച ദയ മാത എന്ന ബോട്ട് വാങ്ങിയത്. 1 കോടി 20 ലക്ഷം രൂപക്ക് വാങ്ങിയ ബോട്ട് 40 ലക്ഷം രൂപക്ക് കൊച്ചി സ്വദേശി ജിബിൻ ആൻറണിയിൽ നിന്ന് വാങ്ങിയെന്നാണ് കൈമാറ്റ രജിസ്റ്റർ ,രജിസ്ട്രേഷൻ നടത്തിയ ഈ മാസം 7 ന് മുങ്ങിയതാണ് ശ്രീ കാന്തനും കുടുംബവും.
ഇന്നലെ രാത്രിയിലെ പരിശോധനയിൽ കണ്ടെടുത്ത വസ്തുക്കൾ വിദഗ്ധ പരിശോധനക്കയക്കും. ഉച്ചയോടെ വെങ്ങാന്നുരിലെത്തിയ അന്വേഷണ സംഘം അയൽവാസികളോട് വിവരങ്ങൾ ചോദിച്ചറിഞ്ഞു. പരിശോധനയ്ക്കു ശേഷം വീട് സീൽ ചെയ്താണ് അന്വേഷണ സംഘം മടങ്ങിയത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here