Advertisement

‘ആരോപണങ്ങള്‍ കെട്ടിച്ചമച്ചത്; സഭയ്ക്ക് വിശദീകരണം നല്‍കും’: സിസ്റ്റര്‍ ലൂസി

January 23, 2019
Google News 0 minutes Read
sister lucy

തനിക്കെതിരെയുള്ള ആരോപണങ്ങള്‍ കെട്ടിച്ചമച്ചതാണെന്ന് ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ സമരം ചെയ്ത കന്യാസ്ത്രീ സിസ്റ്റര്‍ ലൂസി കളപ്പുരയ്ക്കല്‍. സഭയില്‍ നിന്നും രണ്ടാമതും താക്കീത് ലഭിച്ച സാഹചര്യത്തിലാണ് തനിക്കെതിരെയുള്ള ആരോപണങ്ങള്‍, ആരോപണങ്ങള്‍ക്ക് വേണ്ടി കെട്ടിച്ചമച്ചതാണെന്ന് ലൂസി പ്രതികരിച്ചത്. തനിക്കെതിരെ ഉന്നയിച്ച ആരോപണങ്ങള്‍ക്ക് സഭയ്ക്ക് വിശദീകരണം നല്‍കുമെന്നും സിസ്റ്റര്‍ ലൂസി പറഞ്ഞു.

ചാനല്‍ ചര്‍ച്ചകളില്‍ പങ്കെടുത്തതുള്‍പ്പെടെയുള്ള വിഷയങ്ങളിലാണ് സിസ്റ്റര്‍ ലൂസിക്ക് സഭ താക്കീത് നല്‍കിയത്. ഗൗരവമുള്ള വിഷയങ്ങള്‍ എന്നാണ് കത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നതെന്ന് ലൂസി പറഞ്ഞു. മാറ്റം അനിവാര്യമാണ് എന്ന ചിന്തയുള്ളതുകൊണ്ടാണ് സഭാവസ്ത്രത്തില്‍ മാറ്റം വരുത്തിയത്. താല്‍പര്യമുള്ളവര്‍ അതില്‍ തുടരണമെന്ന അഭിപ്രായമാണുള്ളതെന്നും സിസ്റ്റര്‍ പറഞ്ഞു.

ചാനല്‍ ചര്‍ച്ചകളില്‍ പങ്കെടുത്തത് സഭയുടെ അനുവാദമില്ലാതെയാണ്. ചാനലില്‍ പങ്കെടുക്കരുത് എന്ന് പറയുന്നത് ശരിയല്ല. നിരവധി സാങ്കേതിക വിദ്യകള്‍ വിരല്‍ തുമ്പിലുള്ളപ്പോള്‍ അതിനോട് യോജിച്ച് പോകുകയാണ് വേണ്ടതെന്നും സിസ്റ്റര്‍ കൂട്ടിച്ചേര്‍ത്തു.

ഫ്രാങ്കോ മുളയ്ക്കലിനെതിരെ ശക്തമായ നിലപാട് സ്വീകരിച്ച ആളാണ് ലൂസി കളപ്പുരയ്ക്കല്‍. പ്രതികാര നടപടിയെന്നോണം ലൂസിയെ ജലന്തറിലേക്ക് സ്ഥലം മാറ്റിയിരുന്നു. തുടര്‍ന്നാണ് താക്കീത് രൂപത്തില്‍ കത്ത് നല്‍കിയിരിക്കുന്നത്. ആലുവയില്‍ സഭാ ആസ്ഥാനത്ത് ഹാജരാകാന്‍ നിര്‍ദ്ദേശിച്ചിട്ടും ലൂസി എത്തിയിരുന്നില്ല. ഇക്കാര്യം കത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ചാനല്‍ ചര്‍ച്ചയില്‍ പങ്കെടുത്തു, സഭാവസ്ത്രം ധരിക്കാതെ സോഷ്യല്‍ മീഡിയയില്‍ ചിത്രം പങ്കുവെച്ചു, അനുമതിയില്ലാതെ മുറിയില്‍ മാധ്യമപ്രവര്‍ത്തകയെ താമസിപ്പിച്ചു തുടങ്ങിയ ആരോപണങ്ങളാണ് സഭ ഉന്നയിച്ചിരിക്കുന്നത്. ആറ് ദിവസത്തിനകം മറുപടി നല്‍കണമെന്നാണ് കത്തിലുള്ളത്. വിശദീകരണം നല്‍കിയില്ലെങ്കില്‍ കാനോണ്‍ നിയമപ്രകാരം നടപടിയുണ്ടാകുമെന്നും സഭയുടെ താക്കീതുണ്ട്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here