ഹാരിസൺ കേസ് ചർച്ച ചെയ്യാതെ മന്ത്രിസഭ; റവന്യു സെക്രട്ടറിയുടെ നീക്കം റവന്യു മന്ത്രി ഇ ചന്ദ്രശേഖരൻ തടഞ്ഞു
ഹാരിസൺ തോട്ടങ്ങളിൽ നിന്നും കരം പിരിക്കാനുള്ള റവന്യൂ സെക്രട്ടറിയുടെ നീക്കത്തിന് മന്ത്രിയുടെ പൂട്ട് .ഇതു സംബന്ധിച്ച ഫയൽ മന്ത്രിസഭാ യോഗത്തിൽ വെയ്ക്കാൻ റവന്യു മന്ത്രി ഇ ചന്ദ്രശേഖരൻ വിസമ്മതിച്ചു. ഉപാധിയില്ലാതെ കരം പിരിക്കാൻ അനുവദിക്കേണ്ടെന്നാണ് മന്ത്രിയുടെ നിലപാട്
ഹാരിസണിന്റെ ഉടമസ്ഥതയിലുള്ളതും കൈമാറിയതുമായ തോട്ടങ്ങളിൽ നിന്ന് കരം പിരിക്കാനുള്ള നീക്കമാണ് റവന്യൂ മന്ത്രിയും അഡീഷണൽ ചീഫ് സെക്രട്ടറിയും തമ്മിലുള്ള തർക്കത്തിൽ പെട്ടത്. കരം ഈടാക്കാനുള്ള നിർദേശം റവന്യു അഡീഷണൽ ചീഫ് സെക്രട്ടറി പി എച്ച് കുര്യന്റെതായിരുന്നു. സ്പെഷ്യൽ ഓഫീസർ ഏറ്റെടുക്കാൻ നോട്ടീസ് നൽകിയ ഹാരിസൺ തോട്ടങ്ങളിൽ നിന്ന് കരം സ്വീകരിച്ചിരുന്നില്ല. സ്പെഷൽ ഓഫീസറുടെ നടപടി റദ്ദാക്കിയ ഹൈക്കോടതി വിധി സുപ്രീം കോടതി ശരിവെയ്ക്കുകയും ചെയ്തു. ഹാരിസൺ വിൽപ്പന നടത്തിയ പുനലൂർ റിയാ എസ്റ്റേറ്റ് പോക്കുവരവ് ചെയ്യാനും കോടതി നിർദേശമുണ്ട്. ഇതിന്റെ ചുവടു പിടിച്ച് മറ്റ് തോട്ടങ്ങളിൽ നിന്നും കരം ഈടാക്കാം എന്നായിരുന്നു PH കുര്യന്റെ നിർദേശം. കുര്യൻ ഈ മാസം 31 ന് വിരമിക്കുന്നതിൽ വിഷയം ഇന്നത്തെ മന്ത്രിസഭാ യോഗത്തിൽ അവതരിപ്പിക്കാനും നീക്കം നടന്നു. റവന്യൂ മന്ത്രിക്ക് ഫയൽ കിട്ടുന്നത് ഇന്നലെ രാത്രിയാണ്. തിരക്കിട്ട് വേണ്ട ,സിവിൽ കേസ് അടക്കം മുൻനിർത്തി ഉപാധികളോടെ മതി തീരുമാനമെന്നാണ് റവന്യൂ മന്ത്രിയുടെ നിലപാട്. മന്ത്രിസഭാ യോഗത്തിന്റെ പരിഗണനക്ക് ഫയൽ മന്ത്രി വെച്ചതുമില്ല. ഏതായാലും ഹാരിസൺ വിഷയത്തിൽ തീരുമാനം നീളും എന്നു വ്യക്തം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here