മൂന്ന് സീറ്റ് വേണമെന്ന മുസ്ലിം ലീഗിന്റെ ആവശ്യത്തിന് പരോക്ഷ പിന്തുണയുമായി കെ മുരളീധരൻ
സീറ്റ് വിഭജനത്തിനുള്ള യു.ഡി.എഫ് ഉഭയകക്ഷി ചർച്ചകൾ വരും ദിവസങ്ങളിൽ ആരംഭിക്കാനിരിക്കേ, മൂന്ന് സീറ്റ് വേണമെന്ന മുസ്ലിം ലീഗിന്റെ ആവശ്യത്തിന് പരോക്ഷ പിന്തുണയുമായി കെ മുരളീധരൻ എം എൽ എ.
ഉഭയകക്ഷി ചർച്ചയിൽ കോൺഗ്രസ് പ്രതീക്ഷയർപ്പിക്കുമ്പോഴും, കൂടുതൽ സീറ്റുകൾ വേണമെന്ന നിലപാടിൽ മുസ്ലിം ലീഗും കേരളാ കോൺഗ്രസ്സും ഉറച്ചു നിന്നാൽ യു.ഡി.എഫിന് സീറ്റുവിഭജനം തലവേദനയാകും
ഘടകകക്ഷികൾക്ക് അധിക സീറ്റുകൾ നൽകാനാവില്ലെന്ന നിലപാടിൽ ഉറച്ച് കോൺഗ്രസ്. ഓരോ സീറ്റുകൾ വീതം അധികം ലഭിച്ചേ മതിയാകൂവെന്ന നിലപാടിൽ ഉറച്ച് മുസ്ലിം ലീഗും കേരളാ കോൺഗ്രസ് എമ്മും. സീറ്റു വിഭജന സമയത്ത് യു ഡി എഫിലെ സ്ഥിരം രീതിയാണ് ഘടകകക്ഷികളുടെ ഇത്തരം അവകാശ വാദങ്ങൾ. ഉഭയകക്ഷി ചർച്ചയിൽ പ്രശ്നങ്ങൾ രമ്യമായി പരിഹരിക്കുകയും ചെയ്യും. എന്നാൽ ഇത്തവണ കാര്യങ്ങൾ അത്ര എളുപ്പമാവില്ലെന്നാണ് സൂചനകൾ. ഉൾപ്പാർട്ടി പോര് ശക്തമായ കേരളാ കോൺഗ്രസ് എമ്മിൽ, പി.ജെ ജോസഫ് മുന്നണി വിടുമോയെന്നു പോലും ആശങ്കകൾ ഉണ്ട്. രാഹുൽ ഗാന്ധിയുമായുള്ള ചർച്ചയിൽപ്പോലും രണ്ടാമത്തെ സീറ്റെന്ന ആവശ്യം ശക്തമായി ഉന്നയിച്ച ജോസഫിനെ മുന്നണിയിൽ നിലനിർത്തിക്കൊണ്ടുള്ള പ്രശ്ന പരിഹാരത്തിനാണ് കോൺഗ്രസ് നേതൃത്വത്തിന്റെ ശ്രമം. അതേസമയം, കൂടുതൽ സീറ്റു വേണമെന്ന ലീഗിന്റെ ആവശ്യത്തിന് പിന്തുണ നൽകുന്ന നിലപാടാണ് കെ മുരളീധരൻ ഇന്ന് സ്വീകരിച്ചത്.
സ്ഥാനാർത്ഥി നിർണയത്തിൽ യുവാക്കൾക്ക് അർഹമായ പരിഗണന ലഭിക്കണമെന്ന ആവശ്യവുമായി യൂത്ത് കോൺഗ്രസും രംഗത്തെത്തിയിട്ടുണ്ട്. പാർട്ടി സംസ്ഥാന അധ്യക്ഷന്റെ കേരള യാത്രയിലൂടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമിട്ട കോൺഗ്രസിന് സീറ്റ് വിഭജനം കീറാമുട്ടിയാകുമെന്ന് ചുരുക്കം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here