Advertisement

ദൈവത്തേക്കാളേറെ അധ്യാപകരെ വണങ്ങണമെന്ന് പറഞ്ഞ സാറാണത്, ഞങ്ങള്‍ സാര്‍ക്കൊപ്പം: ബ്രൈറ്റ് സ്ക്കൂളിലെ വിദ്യാര്‍ത്ഥികള്‍

February 3, 2019
Google News 0 minutes Read
bright school students

രക്ഷിതാവിനോട് മോശമായി പെരുമാറിയതിന് ബ്രൈറ്റ് സ്ക്കൂളില്‍ നിന്ന് സസ്പെന്റ് ചെയ്യപ്പെട്ട അധ്യാപകന്‍ ജോര്‍ജ്ജിനെ പിന്തുണച്ച് വിദ്യാര്‍ത്ഥികള്‍ രംഗത്ത്. സാര്‍ ക്ലാസില്‍ വരാന്‍ വൈകിയതിനെ തുടര്‍ന്ന് സാറിനെ വിളിക്കാന്‍ ചെന്നപ്പോള്‍ പ്രശ്നങ്ങള്‍ നേരിട്ട് കണ്ടെന്നും രക്ഷിതാവ് മോശമായി പെരുമാറുന്നത് കണ്ടെന്നുമാണ് വിദ്യാര്‍ത്ഥിനികള്‍ പറയുന്നത്. എന്നാല്‍ പ്രചരിക്കുന്ന വീഡിയോയില്‍ ഈ ഭാഗങ്ങള്‍ ഇല്ല. സാര്‍ ഒരു കാര്യവും ഇല്ലാതെ ചൂടാകില്ല. പുസ്തകം കൊണ്ട് വന്നില്ല എന്ന് പറഞ്ഞ് വഴക്ക് പറയുന്ന സാറ് അല്ല ഇത്. ഒരു ദൈവത്തേക്കളേറെ അധ്യാപരെ ബഹുമാനിക്കണം എന്ന് എപ്പോഴും പറയുന്ന സാറാണത്. ഞങ്ങള്‍ സാറിനൊപ്പമാണെന്നും കുട്ടികള്‍ തന്നെ പറയുന്നു.

എന്നാല്‍ വീഡിയോയ്ക്ക് അവസാനം ഞങ്ങളെല്ലാവരും സാറിന് സപ്പോട്ടാണെന്ന് പറയാന്‍ കുട്ടികളോട് വീഡിയോ എടുക്കുന്നയാള്‍ നിര്‍ദേശിക്കുന്നുണ്ട്. സ്ക്കൂളിലെ തന്നെ മറ്റൊരു ആണ്‍കുട്ടിയാണ് ഈ വീഡിയോ എടുത്തതെന്നും അത് ആ കുട്ടിയുടെ ശബ്ദമാണിതെന്നും വിദ്യാര്‍ത്ഥികള്‍ പറയുന്നു.

സ്ക്കൂളിലെ തന്നെ ആള്‍കുട്ടികളായ വിദ്യാര്‍ത്ഥികളും സമാനമായ രീതിയില്‍ വീഡിയോ പുറത്തിറക്കിയിട്ടുണ്ട്. എന്നാല്‍ 1600കുട്ടികള്‍ പഠിക്കുന്ന സ്ക്കൂളിലെ വിരലില്‍ എണ്ണാവുന്ന കുട്ടികളാണ് പ്രതികരണവുമായി രംഗത്ത് എത്തിയിരിക്കുന്നത്. കൃത്യമായ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ് വീഡിയോ ചിത്രീകരിച്ചത് എന്നാരോപിച്ച് സോഷ്യല്‍ മീഡിയയില്‍ എതിര്‍പ്പ് തുടരുകയാണ്.

രക്ഷിതാക്കള്‍ക്കെതിരെ സഭ്യമല്ലാത്ത വാക്കുകള്‍ പ്രിന്‍സിപ്പല്‍ ലീലാമ്മയും ഭര്‍ത്താവും അധ്യാപകനുമായ ജോര്‍ജും ഉപയോഗിച്ചുവെന്ന് വ്യക്തമായതിന്റെ അടിസ്ഥാനത്തില്‍ ഇരുവരേയും സസ്പെന്റ് ചെയ്തെന്ന്  മാനേജ്മന്റ് കമ്മിറ്റി സെക്രട്ടറി സുനില്‍ കെ ട്വന്റിഫോറിനോട് പ്രതികരിച്ചിരുന്നു. രക്ഷിതാക്കളെ വിളിച്ചു വരുത്തിയത് പ്രിന്‍സിപ്പലാണ്. അതില്‍ മാനേജ്‌മെന്റിന് ഉത്തരവാദിത്തമില്ല. സംഭവം പറഞ്ഞു തീര്‍ക്കാമെന്നാണ് കരുതിയത്. പൊലീസ് കേസെടുക്കുകയും സോഷ്യല്‍ മീഡിയയില്‍ ഉള്‍പ്പെടെ സംഭവം ചര്‍ച്ചയാകുകയും ചെയ്തതോടെ ഇരുവരേയും സസ്‌പെന്‍ഡ് ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. ഇത് സംബന്ധിച്ച് അധ്യാപകര്‍ക്ക് നോട്ടീസ് നല്‍കുമെന്നും സുനില്‍ വ്യക്തമാക്കി. പ്രിന്‍സിപ്പലിനും അധ്യാപകനുമെതിരെ മാതാപിതാക്കളില്‍ നിന്നും മുന്‍പും പരാതി ഉയര്‍ന്നിട്ടുണ്ടെന്നും സുനില്‍ പറഞ്ഞു.

പ്രിന്‍സിപ്പല്‍ നേരിട്ടാണ് ഒരു കുട്ടിയുടെ അച്ഛനേയും മറ്റൊരു കുട്ടിയുടെ അമ്മയേയും വിളിച്ചു വരുത്തിയത്. ഇവരുടെ കുട്ടികള്‍ സ്‌കൂളില്‍ കൊണ്ടുവരേണ്ടിയിരുന്ന പുസ്തകങ്ങള്‍ നിരവധി തവണ ആവശ്യപ്പെട്ടിട്ടും കൊണ്ടുവന്നിരുന്നില്ല. രണ്ട് മൂന്ന് വര്‍ഷമായി ഉപയോഗിക്കാനായിരുന്നു കുട്ടികള്‍ക്ക് പുസ്തകം നല്‍കിയത്. ഇത് ചോദിക്കാനാണ് രക്ഷിതാക്കളെ സ്‌കൂളിലേക്ക് വിളിപ്പിച്ചത്. ഇത് സംബന്ധിച്ചുള്ള സംസാരം തര്‍ക്കത്തില്‍ കലാശിക്കുകയായിരുന്നു. പ്രിന്‍സിപ്പലും അധ്യാപകനും വളരെ മോശമായി രക്ഷിതാക്കളോട് സംസാരിക്കുകയായിരുന്നുവെന്നും സുനില്‍ പറഞ്ഞു.

വാളകത്തെ ബ്രൈറ്റ് പബ്ലിക് സ്‌കൂളില്‍ കഴിഞ്ഞ ദിവസമാണ് സംഭവം. സ്‌കൂളില്‍ എത്തിയ രക്ഷിതാക്കളോട് അധ്യാപകര്‍ വളരെ മോശമായ ഭാഷയില്‍ സംസാരിക്കുന്നതും അധിക്ഷേപിക്കുകയും ഭീഷണിപ്പെടുത്തുകയുമായിരുന്നു. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയില്‍ വൈറലായി. ‘നീ എന്തുചെയ്യുമെടി, പിടിച്ച് വിഴുങ്ങുമോ എന്നിങ്ങനെ ആയിരുന്നു ഏഴാം ക്ലാസുകാരന്റെ അമ്മയോട് സ്‌കൂളിലെ അധ്യാപകര്‍ തട്ടിക്കയറിയത്. കുട്ടികളുടെ മാതാപിതാക്കളുടെ പരാതിയില്‍ പ്രിന്‍സിപ്പലിനും അധ്യാപകനുമെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. സംഭവത്തെ തുടര്‍ന്ന് കടുത്ത മാനസിക സമ്മര്‍ദ്ദം അനുഭവപ്പെട്ട ഏഴാം ക്ലാസുകാരനേയും അമ്മയേയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here