ആലപ്പാട് നടക്കുന്ന കരിമണൽ ഖനനം നിയമപരമായും മനുഷ്യപരമായും ശരിയല്ല; ദയാബായി

ആലപ്പാട് നടക്കുന്ന കരിമണൽ ഖനനം നിയമപരമായും മനുഷ്യപരമായും ശരിയല്ലെന്ന് പ്രശസ്ത പരിസ്ഥിതി പ്രവർത്തക ദയാബായി .മനുഷ്യനും പ്രകൃതിക്കും ഒരു വിലയും കൽപ്പിക്കാതെയുള്ള പ്രവർത്തനങ്ങളാണ് ഇവിടെ നടക്കുന്നത്. സർക്കാർ ഇക്കാര്യത്തിൽ അടിയന്തരമായി ഇടപെടണമെന്നും ദയാബായി ആവശ്യപ്പെട്ടു.
അതിജീവനത്തിനായി ആലപ്പാട് ജനത നടത്തുന്ന ഐതിഹാസിക സമരത്തിന് ഐക്യദാർഢ്യവുമായാണ് പരിസ്ഥിതിയുടെ പോരാട്ട നായിക ദയാബായി ഇവിടെ എത്തിയത്. തിരുവനന്തപുരത്ത് നടന്ന എൻഡോസൽഫാൻ ബാധിതരുടെ സമരവിജയത്തിന് പിന്നാലെയാണ് ആലപ്പാടേക്കെത്തിയത്. സമരപ്പന്തലിലെത്തിയ ദയാബായി സമരസമിതി നേതാക്കളുമായി സംസാരിച്ചു. അവരുടെ പ്രശ്നങ്ങൾ കേട്ടറിഞ്ഞു. പിന്നീട് ഖനനം നടക്കുന്ന പ്രദേശങ്ങൾ അവർ നേരിൽ കണ്ടു. മനുഷ്യനെയും പരിസ്ഥിതിയെയും നശിപ്പിക്കുന്ന പ്രവൃത്തികളാണ് ആലപ്പാട് നടക്കുന്നതെന്ന് ദയാബായി പറഞ്ഞു.
വിഷയത്തെക്കുറിച്ച് കൂടുതൽ പഠിച്ച ശേഷം വീണ്ടും വരാമെന്ന വാക്കു നൽകിയാണ് ദയാബായി മടങ്ങിയത്.അനിശ്ചിതകാല നിരാഹാര സമരത്തിന്റെ 96-ാം ദിവസം ആലപ്പാട് സ്വദേശികളായ ശ്യാം ഘോഷ്, സജിത്, അജിത് എന്നിവരാണ് നിരാഹാരം അനുഷ്ഠിക്കുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here