മാർച്ച് ഒന്ന് മുതൽ യുവാക്കൾക്ക് തൊഴിലില്ലാ വേതനം നൽകാൻ തയ്യാറെടുത്ത് മധ്യപ്രദേശ്, രാജസ്ഥാൻ സർക്കാരുകൾ
മാർച്ച് ഒന്ന് മുതൽ യുവാക്കൾക്ക് തൊഴിലില്ലാ വേതനം നൽകാൻ തയ്യാറെടുത്ത് മധ്യപ്രദേശ്, രാജസ്ഥാൻ സർക്കാരുകൾ. മധ്യപ്രദേശിൽ പ്രതിമാസം നാലായിരം രൂപയും രാജസ്ഥാനിൽ
പുരുഷൻമാർക്ക് മൂവായിരവും സ്ത്രീകൾക്ക് മൂവായിരത്തി അഞ്ഞൂറ് രൂപയുമായാണ് തൊഴിലില്ലാ വേതനം. നിയമസഭാ തെരഞ്ഞെടുപ്പ് വാഗ്ദാനം ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നെ നടപ്പാക്കാനാണ് കോൺഗ്രസ് സർക്കാരുകളുടെ ശ്രമം.
മധ്യപ്രദേശിൽ യുവ സ്വാഭിമാൻ യോജന എന്ന പേരിലാണ് പദ്ധതി നടപ്പിലാക്കുന്നത്. ആദ്യ ഘട്ടത്തിൽ യുവാക്കൾക്ക് മിസ് കോളിലൂടെ തൊഴിലില്ലാ വേതനത്തിനുള്ള പട്ടികയിൽ പേര് ചേർക്കാം.
രേഖകൾ പരിശോധിച്ച ശേഷമാകും അന്തിമ പട്ടിക തയ്യാറാക്കുക. മാസം നാലായിരം രൂപ നൽകുന്നതിനോടൊപ്പം വെള്ളക്കരം പിരിക്കുക, വൈദ്യൂതി ബില്ല് വീടുകളിലെത്തിക്കുക തുടങ്ങിയ തൊഴിലുകളിൽ പരിശീലനം നൽകാനുമാണ് സർക്കാർ തീരുമാനിച്ചിരിക്കുന്നത്. നിലവിൽ സ്വകാര്യ കന്പനികൾക്ക് നൽകിയിരിക്കുന്ന ഇത്തരം കരാറുകൾ പിൻവലിക്കും. യുവാക്കൾക്ക് നൂറ് ദിവസത്തെ തൊഴിൽ ഉറപ്പാക്കുകയാണ് ലക്ഷ്യം. ബിരുദധാരികളായ കുടുംബത്തിലെ ഒരാൾക്ക് തൊഴിലില്ലാ വേതനം നൽകാനാണ് രജസ്ഥാൻ സർക്കാർ തീരുമാനിച്ചിരിക്കുന്നത്.
എന്നാൽ തൊഴിൽ ഉറപ്പ് നൽകുന്നില്ല. ബാങ്കുകൾ വഴി നേരിട്ട് പണമെത്തിക്കുന്നതാണ് ഇരു സംസ്ഥാനങ്ങളിലെയും പദ്ധതി. ഛത്തീസ്ഗഡ് നിയമസഭാ തെരഞ്ഞെടുപ്പിലും തൊഴിലില്ലാ വേതനം പ്രഖ്യപിച്ചിരുന്നെങ്കിലും കൃത്യമായ പദ്ധതി മാർഗ്ഗ രേഖകൾ തയ്യാറാക്കി കഴിഞ്ഞിട്ടില്ല. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കർഷകരെയും യുവാക്കളെയും ലക്ഷ്യമിടുന്ന കോൺഗ്രസ്
ഭരണമുള്ള സംസ്ഥാനങ്ങളിലെ പദ്ധതികൾ ചൂണ്ടിക്കാട്ടിയാവും പ്രചാരണം നടത്തുക.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here