കർണാടക നിയമസഭയില്‍ ഇന്ന് ബജറ്റ്

കർണാടക നിയമസഭയില്‍ ഇന്ന് ബജറ്റ്. എന്നാല്‍ ബജറ്റ് അവതരിപ്പിക്കാന്‍ കഴിയുമോയെന്ന ആശങ്കയിലാണ് കോണ്‍ഗ്രസ്-ജെഡിഎസ് സർക്കാർ. ഭൂരിപക്ഷം തെളിയിക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ സർക്കാരിനെ ബജറ്റ് അവതരിപ്പിക്കാന്‍ അനുവദിക്കില്ലെന്ന നിലപാടിലാണ് ബി ജെ പി.
കോണ്‍ഗ്രസ് എം എല്‍ എമാരുടെ നിർണ്ണായക യോഗം രാവിലെ ഒന്‍പത് മണിക്ക് നടക്കും. യോഗത്തില്‍ പങ്കെടുക്കാത്തവർക്കെതിരെ നടപടിയെടുക്കാനാണ് നേതൃത്വത്തിന്‍റെ തീരുമാനം. കോണ്‍ഗ്രസിന്‍റെ അഞ്ച് എം എല്‍ എമ്മാർ നിയമസഭാ സമ്മേളനത്തില്‍ പങ്കെടുക്കാതെ മാറി നിന്നതോടെ വലിയ രാഷ്ടീയ പ്രതിസന്ധിയിലാണ് സർക്കാർ. നൂറ്റിപ്പന്ത്രണ്ട് ഭരണകക്ഷി എം എല്‍ എമ്മാരാണ് സഭയിലെത്തിയത്. കേവല ഭൂരിപക്ഷത്തിന് 113 എം എല്‍ എമ്മാരുടെ പിന്തുണ വേണമെന്നിരിക്കെ സർക്കാർ ന്യൂനപക്ഷമായെന്നാണ് ബി ജെ പി ആരോപിക്കുന്നത്. അഞ്ചാം തിയതി ഗവർണ്ണറുടെ നയ പ്രസംഗം പൂർത്തിയാക്കാന്‍ ബി ജെ പി എം എല്‍ എമ്മാർ അനുവദിച്ചില്ല. ഇന്നും സമാനമായ സാഹചര്യം ഉണ്ടാകുമെന്ന് ബി ജെ പി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. രാവിലെ ചേരുന്ന കോണ്‍ഗ്രസ് എം എല്‍ എമ്മാരുടെ യോഗത്തില്‍ പങ്കെടുക്കാത്തവരെ പുറത്താക്കുന്നതടക്കമുള്ള നടപടി ഉണ്ടാകുമെന്ന് നിയമസഭാ കക്ഷി നേതാവ് സിന്ധരാമയ്യ വ്യക്തമാക്കിയിട്ടുണ്ട്.
കോണ്‍ഗ്രസ് വിമതരായി തുടരുന്ന രമേഷ് ജർക്കിഹോളി, മാഹേഷ് കാമാത്തല്ലി, ഉമേഷ് യാദവ്, ബി നാഗേന്ദ്ര എന്നിവരും സഹ എം എല്‍ എയായ ആനന്ദ് സിംഗിന് ആക്രമിച്ച കേസില്‍ പ്രതിയായ ജെ എന്‍ ഗണേഷ് എന്നിവരാണ് നിയമസഭാ സമ്മേളനത്തില്‍ പങ്കെടുക്കാതിരിക്കുന്നത്. നാല് വിമത എം എല്‍ എമ്മാരില്‍ രണ്ട് പേർ മുബൈയിലും രണ്ട് പേർ ഗോവയിലുമുള്ള ഹോട്ടലുകളിലാണെന്നാണ് വിവരം. ഇവരുമായി ബി ജെ പി നേതാക്കള്‍ നിരന്തരം സംസാരിക്കുന്നുണ്ടെന്ന് കോണ്‍ഗ്രസ് ആരോപിക്കുന്നു. കോണ്‍ഗ്രസിനെ സംബന്ധിച്ചും സഖ്യ സർക്കാരിനെ സംബന്ധിച്ചും നിർണായകമാകും സഭക്കകത്തും പുറത്തുമുള്ള സംഭവ വികാസങ്ങള്‍.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here